മാണി സി. കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി

0

ന്യൂഡല്‍ഹി: ഇടതു മുന്നണി വിട്ട് യുഡിഎഫിൽ ചേർന്നതിനു പിന്നാലെ പാലാ എംഎൽഎ മാണി സി കാപ്പനെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) നിന്നും പുറത്താക്കി. ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു.

ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ്.ആര്‍.കോലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ മാസം തന്നെ മാണി സി കാപ്പന്‍ ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച് പാര്‍ട്ടി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസന നേട്ടങ്ങള്‍ വിശദമാക്കി യാത്ര നടത്താനും മാണി സി കാപ്പന്‍ ഒരുങ്ങുന്നുണ്ടെന്നും വിവരം.

എല്‍ഡിഎഫ് പാലാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കാപ്പന്‍ യുഡിഎഫ് ചേരിയിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കുകയും ചെയ്തു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ചു തീരുമാനിക്കാന്‍ മാണി സി. കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി. സര്‍ക്കാരില്‍നിന്ന് ലഭിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കാപ്പനോടൊപ്പമുള്ളവര്‍ ഉടന്‍ രാജിവെക്കും.