മലചവിട്ടാൻ എത്തിയ മനിതി സംഘത്തെ മടക്കി അയച്ചു

1

പമ്പ: തമിഴ്‌നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തിൽ ശബരിമല ദർശനത്തിനെത്തിയ യുവതികൾ പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ മടങ്ങി. മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ 11 അംഗ സംഘമാണ് പമ്പയിലെത്തി മടങ്ങിയത്. ഇതേസംഘടനയിൽപ്പെട്ട മൂന്ന് യുവതികളെ പത്തനംതിട്ടയിൽനിന്ന്‌ പോലീസ് മടക്കി അയച്ചു. മനിതി സംഘത്തിനൊപ്പമെത്തുമെന്ന് അറിയിച്ച വയനാട് സ്വദേശിനി അമ്മിണി എന്ന ആദിവാസി സംഘടനാ പ്രവർത്തകയും പ്രതിഷേധത്തെത്തുടർന്ന് എരുമേലിയിലെത്തി മടങ്ങി. മനിതി കോ-ഓർഡിനേറ്റർ സെൽവി (38) യുടെ നേതൃത്വത്തിലാണ് പതിനൊന്നംഗസംഘം ഞായറാഴ്ച പുലർച്ചെ 3.38-ന് പമ്പയിലെത്തിയത്. മനിതി സംഘത്തെ ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കേരള അതിർത്തിവരെ തമിഴ്നാട് പോലീസാണ് എത്തിച്ചത്. അവിടന്നങ്ങോട്ട് കേരള പോലീസ് സുരക്ഷയൊരുക്കി. രാജമണ്ഡപം കടന്ന് സുരക്ഷാപരിശോധന പൂർത്തിയായതോടെഏതാനും അയ്യപ്പൻമാർ ശരണംവിളിച്ച് പ്രധിഷേധിക്കുകയായിരുന്നു. പോലീസ് മൂന്നുമണിക്കൂറോളം ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് ഉച്ചയോടെ നാമജപം നടത്തിയ ഭക്തരെ അറസ്റ്റുചെയ്ത് നീക്കി. ഇതോടെ യുവതികൾ മലകയറാൻ പുറപ്പെട്ടു. വീണ്ടും അയ്യപ്പൻമാരുടെ വലിയൊരു സംഘം നീലിമല ഇറങ്ങി ശരണംവിളിയുമായി അതിവേഗം പാഞ്ഞുവന്നു. ഇതേതുടർന്ന് പോലീസും യുവതികളും പിൻ ന്തിരിഞ്ഞോടി. യുവതികളെ ഗാർഡ് റൂമിലേക്ക് കയറ്റി. പിന്നെ പോലീസ് വാഹനത്തിൽ കൺട്രോൾ റൂമിലെത്തിച്ചു.ശബരിമലയിൽ പോലീസ് ഭക്തരെ അറസ്റ്റുചെയ്തതിനെതിരേ തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.