സൗമ്യ കൊലകേസ്: അജാസിന്‍റെ മൊഴി രേഖപ്പെടുത്തി; ലക്ഷ്യം ആത്മഹത്യ;കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം

0

ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും, പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് അജാസ് മൊഴി നല്‍കി. കി.

സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനായി പദ്ധതി തയ്യാറാക്കിയ ശേഷമാണ് എറണാകുളത്തുനിന്ന് വള്ളികുന്നത്ത് എത്തിയത്. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി.

സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം.എന്നാല്‍ സൗമ്യ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നും അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

ജൂണ്‍ പതിനഞ്ചിനാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ സൗമ്യയെ അജാസ് വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സൗമ്യ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്.