കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0

കോവിഡ് അതിതീവ്രവ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയത് ചില തെക്കുകിഴക്കന്‍ മേഖലകളിലൊഴികെ കോവിഡ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. അതേസമയം, രാജ്യത്ത് ലോലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പുതിയ ഉത്തരവില്‍ പരാമര്‍ശമൊന്നുമില്ല.

രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്ന് എടുത്തുപറയേണ്ടതുണ്ടെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് തുടരേണ്ടത് പ്രധാനമാണ്. അതിനാല്‍, ഏപ്രില്‍ 29ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം.

എന്തെങ്കിലും ഇളവ് വേണമെന്നുണ്ടെങ്കില്‍, പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തും വിലയിരുത്തിയും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. നിര്‍ദേശമനുസരിച്ചുള്ള ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.