പണമില്ലാത്തത് ഒരു കുറ്റമാണോ ?; അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്നും ബാങ്കുകൾ പിഴിഞ്ഞെടുത്തത് 4990.55 കോടി രൂപ; മുന്നില്‍ എസ്‍ബിഐ

1

അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്നും ഈടാക്കിയ പിഴയിനത്തിൽ രാജ്യത്തെ ബാങ്കുകൾ തട്ടിയെടുത്തത്  4990.55 കോടി രൂപ. ഇതിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരിൽ നിന്നും 3550.99 കോടി രൂപ ഈടാക്കിയിട്ടുണ്ട്. മലയാള മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

എസ്‍ബിഐ ആണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയ ബാങ്ക്. 2433.87 കോടി. സ്വകാര്യബാങ്കുകൾ ഈയിനത്തിൽ പിടിച്ചെടുത്തത് 11,500 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കാണ് മുമ്പിൽ. കഴിഞ്ഞവർഷം 590 കോടി രൂപയാണ് ഇവർ ഉപഭോക്താക്കളിൽ നിന്നും പിടിച്ചെടുത്തത്. ബാലൻസ് സൂക്ഷിക്കാത്തതിന് സ്വന്തം ഉപഭോക്താക്കളിൽ നിന്നും ആക്സിസ് ബാങ്ക് പിടിച്ചെടുത്തത് 530.12 കോടി രൂപയാണ്. ഐസിഐസിഐ ബാങ്ക് 317.6 കോടി രൂപയാണ് പിഴയായി പിടിച്ചെടുത്തത്.

പൊതുമേഖലാ ബാങ്കുകളിൽ പഞ്ചാബ് നാഷണൽ ബാങ്കാണ് ബാലൻസ് സൂക്ഷിക്കാത്തതിന് സ്വന്തം ഉപഭോക്താക്കളിൽ നിന്നും പണം പിടിച്ചെടുക്കുന്നതിൽ രണ്ടാമത്. 210.76 കോടി രൂപയാണ് പിഎൻബി നേടിയത്. കാനറ ബാങ്ക് 118.11 കോടി പിടിച്ചെടുത്തു.