സിംഗപ്പൂരില്‍ ഗാന്ധിജിയുടെ സ്മാരകഫലകം അനാച്ഛാദനം ചെയ്തു…

0
Courtesy: Twitter (@narendramodi)

സിംഗപ്പൂര്‍: മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സിംഗപ്പൂരില്‍ ഒഴുക്കിയതിന്റെ ഓര്‍മയ്ക്കായി ചിതാഭസ്മം ഒഴുക്കിയ അതേ സ്ഥലത്ത് സ്മാരകഫലകം അനാച്ഛാദനം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, സിംഗപ്പൂര്‍ മുന്‍പ്രധാനമന്ത്രി ഗോഹ് ചോക് ടോംഗ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ്, ക്ലിഫോര്‍ഡ് പിയറില്‍ ഇന്ന് രാവിലെ ഫലകം അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ശ്രി ജാവേദ്‌ അഷ്‌റഫ്‌, തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചിരുന്നു.

മഹാത്മാഗാന്ധി തന്‍റെ ജീവിതത്തില്‍ ഒരിക്കലും സിംഗപ്പൂര്‍ സന്ദര്‍ശിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ ദാരുണമായ മരണത്തിനുശേഷം 1948  മാര്‍ച്ചു മാസത്തില്‍ ചിതാഭസ്മം സിംഗപ്പൂരില്‍ എത്തിക്കുകയായിരുന്നു. വിക്റ്റോറിയ കണ്‍സേര്‍ട്ട് ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം പിന്നീട് മലേഷ്യയിലെ പല ഭാഗങ്ങളിലും കൊണ്ടുപോകുകയുണ്ടായി. പിന്നീട് ഇപ്പോള്‍ ഫലകം നിര്‍മ്മിച്ച  ക്ലിഫോര്‍ഡ് പിയറില്‍ നൂറുകണക്കിന് ജനങ്ങള്‍ സാക്ഷിയായി ചിതാഭസ്മം നിമജ്ജനം ചെയ്യപ്പെട്ടു. അതിന്‍റെ ഓര്‍മകള്‍ പുതുക്കുന്നതിനാണ് എഴുപതു വര്‍ഷങ്ങള്‍ക്കുശേഷം ഈ സ്മാരകഫലകം നിര്‍മ്മിക്കപ്പെട്ടത്.

ചടങ്ങുകള്‍ക്ക്ശേഷം ബാപ്പുജിക്ക് എന്നും പ്രിയപ്പെട്ട ഭജനുകള്‍ സിംഗപ്പൂരിലെയും ഇന്ത്യയിലെയും കാലാകാരന്മാര്‍ ചേര്‍ന്ന് ആലപിക്കുകയുണ്ടായി. അനന്തരം ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഗാന്ധിജിയുടെ ചിത്രം കൊത്തിയെടുത്ത ചെറിയ ശില്‍പം സമ്മാനമായി നല്‍കി.

Highlight: Prime Minister Narendra Modi and Singapore’s former premier Goh Chok Tong today jointly unveiled a plaque to pay tribute at the immersion site of Mahatma Gandhi’s ashes at the waterfront Clifford pier