ഗൾഫ് മേഖലയിൽ ഭൂകമ്പം ഉണ്ടാകുമെന്ന പ്രചരണം; സത്യാവസ്ഥ ഇതാണ്; മുരളി തുമ്മാരുകുടി പറയുന്നത് കേള്‍ക്കാം

0

കഴിഞ്ഞ ദിവസം  ഗൾഫ് മേഖലയിൽ ഉണ്ടായ ഭൂകമ്പത്തെ  തുടര്‍ന്ന് വലിയ രീതിയിലുള്ള വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ചില പ്രത്യേക ദിവസം ഗൾഫ് മേഖലയിൽ ഭൂകമ്പം ഉണ്ടാകുമെന്ന രീതിയിലാണ് പ്രചരണം. സമൂഹമാധ്യമങ്ങൾ വഴി ഇവ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയാണ് വ്യാജ പ്രചരണങ്ങൾക്കെതിരെ  എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം:

ചെറിയ പനിയായതിനാല്‍ രണ്ടു ദിവസത്തേക്ക് പോസ്റ്റിങ് ഒന്നും ഇല്ലെന്നു പറഞ്ഞിരുന്നല്ലോ. പക്ഷെ, കഴിഞ്ഞദിവസം ഗള്‍ഫ് മേഖലയിലുണ്ടായ ഭൂമികുലുക്കത്തെത്തുടര്‍ന്ന് ഇതിലും വലിയ ഭൂമികുലുക്കവും സുനാമിയും ഉണ്ടാകുമെന്ന സന്ദേശങ്ങള്‍ ലഭിക്കുന്നതായി പല സുഹൃത്തുക്കളും എഴുതിയിരിക്കുന്നു. അതിന്റെ നിജസ്ഥിതി അറിയാന്‍ വേണ്ടിയാണ് അവര്‍ എനിക്കിത് ഫോര്‍വേഡ് ചെയ്തത്.

ഒരു കാര്യം ആദ്യമേ പറയട്ടെ. നവംബര്‍ 17 നോ 18 നോ അതോ ഭാവിയില്‍ ഏതെങ്കിലും ഒരു ദിവസമോ ഒരു പ്രത്യേക സ്ഥലത്ത് ഒരു വലിയ ഭൂകമ്പമുണ്ടാവുമെന്ന് പ്രവചിക്കുവാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ ലോകത്ത് നിലവിലില്ല. അതുകൊണ്ടു തന്നെ യുഎസ് ജിയോളജി എന്നോ നാസയെന്നോ മറ്റേതെങ്കിലും ഔദ്യോഗിക ഏജന്‍സിയെന്നോ പേരില്‍ വരുന്ന ഓരോ സന്ദേശവും നൂറു ശതമാനം തട്ടിപ്പാണ്. ഇക്കാര്യത്തില്‍ സംശയം വേണ്ട.

ഇറാഖില്‍ ഭൂകമ്പമുണ്ടായ അന്നുതന്നെ ഇതിലും വലിയ ഭൂകമ്പം വരുമെന്നും പറഞ്ഞുള്ള വ്യാജസന്ദേശങ്ങള്‍ ഉടനടി ഉണ്ടാകുമെന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഇരുപത്തിനാലു മണിക്കൂറിനകം അത് സത്യമാവുകയും ചെയ്തു. ഇതിപ്പോള്‍ ലോകത്ത് പതിവായിരിക്കുകയാണ്. എന്ത് സംതൃപ്തിയാണ് ഇത്തരം വ്യാജസന്ദേശങ്ങള്‍ ഉണ്ടാക്കിവിടുന്നവര്‍ അനുഭവിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷെ, ഏറെ ആളുകളെ പരിഭ്രാന്തരാക്കാന്‍ ഇത്തരം വ്യാജസന്ദേശങ്ങള്‍ക്ക് കഴിയും.

ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളെപ്പറ്റിയും അതിനെക്കുറിച്ച് ലഭ്യമായ ശാസ്ത്രീയമായ മുന്നറിയിപ്പുകളെപ്പറ്റിയും എല്ലാ സമയത്തും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ആധികാരികമായ എന്ത് വിവരങ്ങളുണ്ടെങ്കിലും ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കും.

ഒരു കാര്യം കൂടി പറയാം. ഇന്ത്യയിലിരുന്ന് വ്യാജസന്ദേശങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഫോര്‍വേഡ് ചെയ്യുന്നപോലെ ഗള്‍ഫ് മേഖലയിലിരുന്ന് ചെയ്യരുത്. അവിടെ കരക്കമ്പി നടത്തുന്നതിനെതിരെയെല്ലാം ശക്തമായ നിയമങ്ങളുണ്ട്. അവ പാലിക്കപ്പെടുകയും ചെയ്യും. വെറുതെ മനുഷ്യനെ പേടിപ്പിച്ച് ജയിലില്‍ പോയി ഖുബ്ബൂസ് തിന്നാനുള്ള അവസരമുണ്ടാക്കരുത്.