65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി മലയാളം; മലയാളത്തിനു ഇത് അഭിമാന നിമിഷം

1

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥാകൃത്ത് എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണു മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജാണു മികച്ച സംവിധായകനുള്ള പുരസ്കാരം കേരളത്തിലെത്തിച്ചത്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ബംഗാളി നടൻ റിഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അസമിൽനിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണു മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ജനപ്രീതിയിലും നിരൂപക പ്രശംസയിലും മുന്നിട്ട് നിന്നിരുന്ന ചിത്രമാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും. ചിത്രത്തിലെ കള്ളനായി ഫഹദ് ബിഗ് സ്‌ക്രീനില്‍ തിളങ്ങിയപ്പോള്‍ സിനിമ അനായോസന പ്രേഷകരുടെ മനസില്‍ ഇടം നേടി. ആ അഭിനയ ചാരുതയ്ക്കാണ് ഇപ്പോള്‍ ദേശീയ പുരസ്‌കാരവും ലഭിച്ചിരിക്കുന്നത്. മാല മോഷ്ടിക്കുന്ന കള്ളന്റെ കഥാപാത്രം ഫഹദ് തനിമയത്തോടെയാണ് അവതരിപ്പിച്ചത്.

ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേത്. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തെ തേടിയും ഇതില്‍ അഭിനയിച്ചവരെ തേടിയും എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ പുരസ്‌കാരവും ഫഹദിലൂടെ മലയാളത്തിലെത്തുന്നത്.

പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ

∙ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം – വിനോദ് ഖന്ന
∙ സംവിധായകൻ – ജയരാജ് (ഭയാനകം)
∙ നടി – ശ്രീദേവി (മോം)
∙ നടൻ – റിഥി സെൻ‌ (നഗർ കീർത്തൻ)
∙ ചിത്രം – വില്ലേജ് റോക്ക് സ്റ്റാർ (അസം)
∙ ജനപ്രിയ ചിത്രം– ബാഹുബലി 2

∙ സഹനടൻ – ഫഫദ് ഫാസിൽ
∙ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
∙ ഗായകൻ – കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (വിശ്വാസപൂർവം മൻസൂർ)
∙ ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
∙ തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)
∙ തിരക്കഥ (അവലംബിതം)– ചിത്രം: ഭയാനകം (ജയരാജ്)
∙ ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ (ഭയാനകം)
∙ സംഗീതം – എ.ആർ. റഹ്മാൻ (കാട്രു വെളിയിടൈ)
∙ പശ്ചാത്തല സംഗീതം– എ.ആർ. റഹ്മാൻ (മോം)
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം
∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്)

∙ ദേശീയോദ്ഗ്രഥന ചിത്രം – ധപ്പ
∙ ബാലതാരം – ഭാനിത ദാസ് (വില്ലേജ് റോക്സ്റ്റാർസ്)
∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ് – രാം രജത് (നഗർ കീർത്തൻ)
∙ കോസ്റ്റ്യൂം – ഗോവിന്ദ മണ്ഡൽ
∙ എഡിറ്റിങ് – റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാർസ്)
∙ സ്പെഷൽ എഫക്ട്സ് – ബാഹുബലി 2
∙ ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടൻ
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആർസി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിൻജാർ
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
∙ കന്നഡ– ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി

∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

പ്രത്യേക പരാമർശം

∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
∙ മോർഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആർസി (ഒഡീഷ ചിത്രം)