നെടുമ്പാശേരിയിൽ ലാൻഡിങ് പുനഃരാരംഭിച്ചു

0

ഇടുക്കി–ചെറുതോണി അണക്കെട്ടിന്റെ ട്രയൽ റൺ ആരംഭിച്ച സാഹചര്യത്തിൽ ജാഗ്രതാ നടപടിയെന്ന നിലയിൽ നിർത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനം പുനഃരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതൽ വിമാനം ഇറങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണമാണു കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നീക്കിയത്. വിമാനത്താവളത്തിലെ ഇന്റർനാഷനൽ ടെർമിനലിൽ എമർജൻസി കണ്‍ട്രോൾ റൂമും തുറന്നിട്ടുണ്ട്. ഫോൺ: 0484 3053500.

നെടുമ്പാശേരിയില്‍ ഇറങ്ങാതെ വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ എവിടെ ഇറക്കണമെന്ന് അതാത് വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും സിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013ലും ഇടമലയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് ചുറ്റുമതില്‍ തകര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് സിയാല്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണ ഇടുക്കി ഡാം കൂടി ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും കൂടുതല്‍ വെള്ളം നെടുമ്പാശേരി ഭാഗത്ത് എത്തുമെന്ന സൂചനയുമാണ് മുന്‍കരുതല്‍ എടുക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്. 

ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റർ ഉയർത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനെ തുടർന്നാണു ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം വീതം പുറത്തേക്കുവിട്ട് നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 1992നുശേഷം ഇതാദ്യമായാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.