സൗദിയില്‍ രാത്രികാല ജോലിയുടെ നിയമങ്ങളും നിബന്ധനകളും പരിഷ്‌കരിച്ചു

0

സൗദി അറേബ്യയില്‍ രാത്രികാല ജോലിയുടെ നിയമങ്ങളും നിബന്ധനകളും പരിഷ്‌കരിച്ചു. രാത്രി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതാണ് പരിഷ്‌കരിച്ച നിയമം. പുതിയ നിയമം അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രി അഹമ്മദ് അല്‍ റാജിയാണ് പരിഷ്‌കരിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ ചെയ്യുന്ന ജോലിയാണ് നൈറ്റ് ഷിഫ്റ്റ് ആയി പരിഗണിക്കുക. ഇതിനിടയിലുള്ള സമയത്ത് ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ ജോലി ചെയ്യുന്നവരെയും നൈറ്റ് ഷിഫ്റ്റ് ആയി പരിഗണിക്കും. തൊഴിലാളികള്‍ക്ക് ജോലി സമയത്ത് മതിയായ മെഡിക്കല്‍ സേവനം ലഭ്യമാക്കണം. രാത്രി ജോലി മൂന്ന് മാസത്തിലധികം തുടര്‍ച്ചയായി നല്‍കരുത്. ശേഷം ഒരു മാസം പകല്‍ ഷിഫ്റ്റില്‍ ജോലി നല്‍കണം. രാത്രി ജോലിക്കിടയില്‍ മതിയായ വിശ്രമം അനുവദിക്കണം.

രാത്രി കാല തൊഴിലാളികള്‍ക്ക് തൊഴിലിന്റെ രീതി അനുസരിച്ച് അനുയോജ്യമായ അലവന്‍സോ അല്ലെങ്കില്‍ ജോലി സമയത്തില്‍ ഇളവോ അനുവദിക്കണമെന്നും പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ട് മുഖേന രാത്രി ജോലിക്ക് പ്രയാസമറിയിക്കുന്നവര്‍ക്കും, പ്രസവത്തിന് 24 ആഴ്ചകള്‍ മാത്രം ബാക്കിയുള്ള ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന മാതാകള്‍ക്കും രാത്രി ഷിഫ്റ്റില്‍ ജോലി നല്‍കരുതെന്നും പുതുക്കിയ നിയമം നിഷ്‌കര്‍ഷിക്കുന്നു.