മരവിച്ച ജഡങ്ങള്‍ പാറ പോലെ ഉറയ്ക്കുന്ന തടാകം

1

ജഡങ്ങള്‍ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങളാല്‍ നിറഞ്ഞതാണ്‌ ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നെട്രോണ്‍ തടാകം.നെട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യം ഉള്ളത്തിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്.

സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നെട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരില്‍ തന്നെയാണ് തടാകം അറിയപ്പെടുന്നത്. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. ചൂടു നീരുറവകളും ചെറു നദികളുമാണ് നെട്രോണ്‍ തടാകത്തിലേക്കു ജലമെത്തിക്കുന്നത്. ഫൊട്ടോഗ്രാഫറായ നിക്ക് ബ്രാന്‍ഡാണ് തടാകക്കരയിലെ ജഡരൂപങ്ങള്‍ പകര്‍ത്തിയത്.

പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം നിറഞ്ഞതാണ് തടാകത്തിലെ ജലം.ജലോപരിതലത്തിലെ പ്രതിബിംബങ്ങള്‍ കണ്ട് ഇവിടെ ചേക്കേറാനെത്തുന്ന പക്ഷികളും മറ്റും ഇത്തരത്തില്‍ ചത്തൊടുങ്ങുകയാണു പതിവ്. അവയുടെ ശവശരീരങ്ങളാകട്ടെ ഉറഞ്ഞു ശില പോലെ ദൃഢമായ രൂപങ്ങളില്‍ തീരത്തടിയുകയും ചെയ്യും. ഇവയുടെ ശരീരത്തിലെ തൂവലുകളും ചെറുരോമങ്ങളും പോലും നഷ്ടപ്പെടാതെ അതേ രൂപത്തില്‍ തന്നെ ഉറഞ്ഞു പോകും. വേനല്‍ക്കാലത്ത് തടാകത്തിലുണ്ടാകുന്ന ചെറു ദ്വീപുകളില്‍ ഫ്‌ലമിങോ പക്ഷികള്‍ പ്രജനനത്തിനായി കൂടുകള്‍ ഒരുക്കാറുണ്ടെന്നതൊഴിച്ചാല്‍ മറ്റു ജീവജാലങ്ങളൊന്നും നെട്രോണ്‍ നദിയെ ഒന്നിനും ആശ്രയിക്കാറില്ല.