പ്രകാശം പരത്തി ഫഹദ്

1

16 വർഷത്തിനുശേഷം സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന തികഞ്ഞ എന്‍റർട്രൈനെർ രാണ് ഞാൻ പ്രകാശൻ. കാലം എത്ര മാറിയാലും കോലം മറാത്താ മലയാളിയുടെ തനിപ്പകർപ്പായിട്ടാണ് ഫഹദ് ഫാസിൽ പ്രകാശനെ(പി.ആർ .ആകാശ് ) അവതരിപ്പിച്ചിരിക്കുന്നത്. നല്ല വിദ്യാഭ്യാസവും ജീവിത സാഹചര്യവും ഉണ്ടായിട്ടും കൈനനയാതെ മീൻ പിടിക്കാൻ ശ്രമിക്കുന്ന ഒരുപാട് പി .ആർ അകശുമാർ ഇന്നത്തെ സമൂഹത്തിൽ ഉണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് പ്രകാശനും. നഴ്‌സിങ് ഡിഗ്രി ഉണ്ടായിട്ടും ആ പണിക്ക് പോകാതെ എളുപ്പത്തിൽ പണക്കാരനാവാൻ ആഗ്രഹിച്ചു നടക്കുന്ന പ്രകാശൻ എന്ന പി ആർ ആകാശിന്‍റെ കഥയാണിത്, അതുമല്ലെങ്കിൽ നമ്മളിൽത്തന്നെ പലരുടെയും കഥ. കല്യാണ സദ്യ വെട്ടിവിഴുങ്ങി കുറ്റം പറയുന്ന, വഴിചോദിച്ച വരുന്നവനെ വട്ടം ചുറ്റിപ്പിക്കുന്ന അസൂയയും കുശുമ്പും നിറഞ്ഞ ഒരു മലയാളിയുടെ എല്ലാ മാനറിസങ്ങളുടെയും നേർക്കാഴ്ചയാണ് ഈ സിനിമ.


സ്വന്തം നാട്ടിലെ ചേറിലും ചെളിയിലും ബംഗാളിയെകൊണ്ട് പണിയെടുപ്പിച് അന്യനാട്ടിൽപ്പോയി കക്കൂസ് കഴുകാനും മടിയില്ലാത്ത ഇന്നത്തെ തലമുറയെ വളരെ അർത്ഥവത്തായ രീതിയിൽ സിനിമയിൽ പരിഹസിക്കുന്നുണ്ട്. മലയാളത്തിൽ റീയലിസ്റ്റിക് സിനിമകൾ തിരിച്ചുവരുന്നതിനൊരുദാഹരണമാണ് സത്യൻ -ശ്രീനി കൂട്ടുകെട്ടിൽ പിറന്ന ഞാൻ പ്രകാശൻ.
ആദ്യ പകുതി പ്രകാശന്റെ പൊതുസ്വഭാവമാണ് കാണിക്കുന്നതെങ്കില്‍ രണ്ടാം പകുതി കഥാപാത്രത്തിന്‍റെ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. പ്രകാശന്റെ പഴയ കാമുകി സലോമി(നിഖില വിമൽ )യുടെ എൻട്രിയോടെ കഥാഗതി മാറുന്നു. തുടർന്ന് അവരിരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. കൊച്ചുകൊച്ചു നര്‍മങ്ങളിലൂടെ, നേരിയ നൊമ്പരങ്ങളിലൂടെ പുരോഗമിക്കുന്ന കഥ പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ജൈവ കൃഷിയും ക്യൻസറിനെതിരെ ലാഫിങ് തെറാപ്പിയുമെല്ലാം സംവിധായകൻ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.


പ്രകാശനിൽ നിന്നും പി ആർ ആകാശിലേക്കും അവിടെനിന്ന് സിൽവർസ്റ്ററിലേക്കും ഒടുവിൽ ആകാശത്തുനിന്നും ഭൂമിയിലെത്തുന്ന പ്രകാശനായും ഫഹദ് അരങ്ങിൽ തകർത്ത അഭിനയിക്കുമ്പോൾ പ്രകാശൻ നടന്‍റെ കൈകളിൽ ഭദ്രമാണെന്ന് ഉറപ്പിച്ചു പറയാം. വരത്തന്‍പോലുള്ള ഒരു ആക്ഷന്‍ ചിത്രത്തിനുശേഷം പി ആർ ആകാശിനെ പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഫഹദ് ഫാസിലിനെ മറ്റുനടൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
എസ്. കുമാറിന്‍റെ ഛായാഗ്രഹണം, ഷാന്‍ റഹ്മാന്‍റെ പശ്ചാത്തലസംഗീതം, കെ. രാജഗോപാലിന്‍റെ എഡിറ്റിങ്, പ്രശാന്ത് മാധവന്‍റെ കലാസംവിധാനം എന്നിവയെല്ലാം ചിത്രത്തെ ഒന്നുകൂടെ മികച്ചതാക്കുന്നു.ചിത്രത്തിലെ ബംഗാളി ഞാറ്റുപാട്ടും വളരെ കാലികപ്രസക്തി നേടുന്നതാണ്.


‘ലവ് 24×7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമലാണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ബംഗാളിൽ നിന്നുള്ള തൊഴിലാളി റിക്രൂട്ടിംഗ് ഏജൻസിയുടെ ഉടമയായ ഗോപാൽജിയായി ശ്രീനിവാസൻ മികച്ച പ്രകടനമാണ് നടത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ മറ്റൊരു നായിക. കെ.പി.എ.സി ലളിത, വീണ നായർ പത്താംക്ലാസ് വിദ്യാത്ഥിനിയുടെ വേഷത്തിൽ എത്തുന്ന ദേവിക സഞ്ജയ്‌ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകനെ ഞെട്ടിക്കുന്ന ഫഹദിന്‍റെ പ്രകാശൻ സിനിമകണ്ടിറങ്ങുന്ന പലർക്കും നേരെയുള്ള ചൂണ്ടുവിരലാണ്.ഒരുപാട് നല്ല നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച എക്കാലത്തെയും മികച്ചജോഡികളായ സത്യൻ ശ്രീനി കൂട്ടുകെട്ടിന്‍ വിജയം തന്നെയാണ് ഈ പടമെന്ന നമുക്ക് ഉറപ്പിച്ചുപറയാം