ബാബുവിനെതിരെ കേസെടുക്കേണ്ടതില്ല; നടപടികള്‍ നിര്‍ത്താന്‍ നിര്‍ദേശിച്ച് വനം മന്ത്രി

0

പാലക്കാട് മലമ്പുഴ കുറുമ്പാച്ചി മലയില്‍ ട്രെക്കിങ്ങിനിടെ പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ബുധനാഴ്ച രാവിലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) വിനെതിരെ വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് കേസെടുത്തേിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊതുസമൂഹത്തിനൊപ്പമാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി. ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ചുമത്താനിരുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെഷൻ 27 പ്രകാരം കേസെടുക്കാനാണ് വനംവകുപ്പിന്റെ നീക്കം. പ്ലസ് ടൂ വിദ്യാർത്ഥിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ് ബാബുവിനൊപ്പം മലകയറിയത്. കേസെടുക്കുന്നതിന് മുൻപായി വാളയാർ സെഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനം എടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. പിന്നാലെയാണ് കേസെടുക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചത്.

സംരക്ഷിത വനമേഖലയിലേക്ക് അതിക്രമിച്ച് കടന്നു എന്ന് ചൂണ്ടിക്കാട്ടി കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം ബാബുവിന് എതിരെ കേസെടുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കാനിരിക്കെയാണ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രി ഇടപെട്ട് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു കുറുമ്പാച്ചി മലയിലെ പാറയിടുക്കില്‍ ബാബു അകപ്പെട്ടത്. 43 മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് സൈന്യം ബാബുവിനെ രക്ഷപ്പെടുത്തിയത്. പിന്നാലെ ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീര വേദയുണ്ടെങ്കിലും ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്.