നമ്പർ പ്ലേറ്റിലെ ചിത്രപ്പണിയ്ക്ക് ചുവപ്പ് സിഗ്നല്‍

0

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണി ചെയ്യുന്നവര്‍ക്ക് ചുവപ്പ് സിഗ്നല്‍. കേരള 
പോലീസിന്റെ ഫെയ്സ്ബുക്കിലൂടെയാണ് നമ്പർ പ്ലേറ്റുകളിലെ അലങ്കാരം വേണ്ട എന്ന മുന്നറീപ്പ് നൽകിയത്.  ഇനിമുതല്‍ ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

നമ്പര്‍ പ്ലേറ്റുകളിൽ നമ്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്ന‌ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളിൽ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് പുതിയ നിയമം നടപ്പിലാക്കാന്‍ പോകുന്നത്. 

നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം.

നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്.