ഒബാമയും കുടുംബവും കഴിഞ്ഞ പന്ത്രണ്ടുവര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് 140 കോടി രൂപ; പക്ഷെ അനധികൃതം അല്ല

0

 

സ്ഥാനമൊഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ്  ബരാക് ഒബാമയും കുടുംബവും കഴിഞ്ഞ പന്ത്രണ്ടുവര്‍ഷത്തിനുള്ളില്‍ (2005-2016) സമ്പാദിച്ചത് 20.5 മില്യണ്‍ ഡോളര്‍ (ഏകദേശം 140 കോടി രൂപ)യെന്നു ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട്. 2005-ല്‍ 43-ാം വയസില്‍ അമേരിക്കന്‍ സെനറ്റില്‍ അംഗമാകുമ്പോള്‍ പ്രതിവര്‍ഷം 85,000 ഡോളര്‍ വരുമാനമുള്ള നിയമപ്രൊഫസറായിരുന്നു ഒബാമ.

പിന്നീട് ആര്‍ജിച്ച സമ്പാദ്യത്തിന്റെ നാലില്‍ മൂന്നും തന്റെ പുസ്തകങ്ങളുടെ ഇടപാടില്‍നിന്നാണ്. 16 വര്‍ഷത്തെ നികുതി റിട്ടേണുകളും സാമ്പത്തിക രേഖകളും പരിശോധിച്ചാണ് ഫോബ്‌സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 15.6 മില്യണ്‍ ഡോളറാണ് 2005-ല്‍ വാഷിങ്ടണില്‍ എത്തിയ ശേഷം എഴുത്തുകാരന്‍ എന്ന നിലയില്‍ ഒബാമ സമ്പാദിച്ചത്. 2009-ല്‍ പ്രസിഡന്റായതിനു ശേഷമുള്ള എട്ടുവര്‍ഷം ഒബാമ 10.8 മില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. 3.1 മില്യണ്‍ ഡോളര്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ശമ്പളമായി ലഭിച്ചു. (ശരാശരി പ്രതിവര്‍ഷം 392000 ഡോളര്‍). നിക്ഷേപങ്ങളില്‍നിന്നുള്ള പലിശയായി 120,000 ഡോളറാണു വരുമാനം. 2016-ലെ നികുതി റിട്ടേണ്‍ ഇതുവരെ ഒബാമ പുറത്തുവിട്ടിട്ടില്ല.

ഒഡാസിറ്റി ഓഫ് ഹോപ്പ് എന്ന ഒറ്റപ്പുസ്തകത്തിന്റെ വില്‍പ്പനയില്‍നിന്നു മാത്രം 8.8 മില്യണ്‍ ഡോളറാണ് ഒബാമയ്ക്കു ലഭിച്ചത്. കുട്ടികള്‍ക്കായി എഴുതിയ ‘ഓഫ് ദി എൈ സിങ്; എ ലെറ്റര്‍ ടു മൈ ഡോട്ടേഴ്‌സ്, ഡ്രീംസ് ഫ്രം മൈ ഫാദര്‍ തുടങ്ങിയ പുസ്തകങ്ങളും ഒബാമ പ്രസിഡന്റായ ശേഷം നല്ലരീതിയില്‍ വിറ്റുപോയി. കുട്ടികളുടെ പുസ്തകത്തിന്റെ വില്‍പനയില്‍നിന്നു ലഭിച്ച് ലാഭം കുട്ടികളുടെ സ്‌കോളര്‍ഷിപ്പിനായും പരുക്കേറ്റ സൈനികരുടെ ക്ഷേമത്തിനായും ഒബാമ സംഭാവന ചെയ്യുകയായിരുന്നു.

2000 മുതല്‍ 2004 വരെ ഒബാമ കുടുംബത്തിന്റെ വരുമാനം പ്രതിവര്‍ഷം മൂന്നു ലക്ഷം ഡോളറായിരുന്നു. എന്നാല്‍ അടുത്ത നാലു വര്‍ഷം (2005-2009) ഇത് ശരാശരി 24 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ ഒബാമ പ്രസിഡന്റായിരുന്നില്ല. ഒബാമ സെനറ്ററായിരുന്നപ്പോള്‍ മിഷേല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കമ്യൂണിറ്റി ആന്‍ഡ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്നു. 2005-ല്‍ 317000 ഡോളറും 2006-ല്‍ 274000 ഡോളറും മിഷേല്‍ സമ്പാദിച്ചിരുന്നു.