കോഴിക്കോട്: പുതുവല്‍സരാഘോഷം ലക്ഷ്യമിട്ട് കോഴിക്കോട്ടെത്തിച്ച വന്‍ ലഹരി മരുന്ന ശേഖരം പോലിസ് പിടിച്ചെടുത്തു. രണ്ടായിരത്തി എണ്ണൂറ് ലഹരി ഗുളികകളുമായി കല്ലായി വലിയപറമ്പില്‍ സഹറത്ത് (43)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് കല്ലായ് റെയില്‍വേ ഗുഡ്‌സ് യാഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. 2800-ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.

പുതുവത്സര ആഘോഷരാവുകളില്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചത്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകള്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകള്‍ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളില്‍ നിന്നാണ് ഇയാള്‍ വലിയ അളവില്‍ ഈ ലഹരി കോഴി ക്കോട്ടെത്തിച്ചതെന്നാണ് പോലിസ് പറയുന്നത്.

24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാര്‍ത്ഥ വില 200 രൂപയില്‍ താഴെ മാത്രമാണ്. പക്ഷെ നിയമവിരുദ്ധമായി സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡി ക്കല്‍ സ്‌റ്റോറില്‍ നിന്നും ഈ ലഹരി ഗുളികകള്‍ ഇയാള്‍ വാങ്ങിക്കുന്നത്. ലഹരി ഉപയോക്താക്കളായ യുവതീയുവാക്കള്‍ക്കിടയില്‍ 1800-2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലിസ് പറഞ്ഞു. ഗുളികകള്‍ കഠിനമായ വേദനസംഹാരിയാണ്. ഇവ ഉപയോഗിക്കുമ്പോള്‍ ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാല്‍ ഇവ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് പോലിസ് പറഞ്ഞു. വളരെ ചെറിയ അളവില്‍ ഉപയോഗിച്ച് തുടങ്ങുന്നവര്‍ വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ഈ ലഹരിക്ക് അടിമപ്പെടും. ലഹരി ഉപയോഗിക്കാത്ത അവസരത്തില്‍ ശക്തമായ ശരീരവേദനയും വിഷാദവും അനുഭവപ്പെടും.