കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍; ഐടി പ്രൊഫഷണലുകളടക്കം 47 പേര്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സൈബര്‍ഡോമിന് കീഴിലുള്ള സംഘം സിസിഎസ്ഇ (കൗൺഡറിങ് ചൈൽഡ് സെഷ്വൽ എക്സ്പ്ലോയിറ്റേഷൻ) നടത്തിയ റെയ്‌ഡിൽ ഐടി വിദഗ്ദ്ധരായ യുവാക്കളടക്കം 47 പേര്‍ അറസ്റ്റിലായത്.ഇവര്‍ക്കെതിരെ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്.

റെയ്‌ഡിൽ 143ഓളം മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തു. ആറ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ പ്രഫഷനല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ ഉൾപ്പെടെയുള്ളവർ ഉണ്ട്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും ആളുകളെപിടികൂടാനായത്. എല്ലാ ജില്ലകളിലുമായി 110 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ആറ് വയസിനും 15 വയസിനും ഇടയില്‍ പ്രായമുളള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് നടുക്കുന്ന കണ്ടെത്തല്‍. ഇവയില്‍ ഏറെയും ലോക്ക് ഡൗണ്‍ കാലത്തുതന്നെ ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ലൈംഗികമായി കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

തില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് വ്യാപകമാണെന്ന ഗുരുതരമായ പ്രശ്‌നം മനസ്സിലാക്കിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിനോട് കര്‍ശനമായ നടപടിക്ക് ശുപാര്‍ശ ചെയ്തിന്റെ ഭാഗമായിട്ടാണ് ക്രൈം ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ശനിയാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. ഷാഡോ ടീമിന്റേയും പ്രത്യേക ട്രെയിനിങ് ലഭിച്ച് സൈബര്‍ ടീമിനേയും ഉള്‍പ്പെടുത്തിയാണ് പരിശോധന നടന്നത്.