പാക് പ്രകോപനത്തിന് ശക്തമായ മറുപടി; ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ പ്രത്യാക്രമണം

0

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താനിലേക്ക് ഇന്ത്യയുടെ മിസൈല്‍ ആക്രമണം എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി, ഇസ്ലമാബാദിലും റാവല്‍പിണ്ടിയിലും മിസൈല്‍ വര്‍ഷം. പാകിസ്താനിലെ ബഹാവല്‍നഗര്‍ കണ്‍ടോണ്‍മെന്റിന് സമീപം സ്‌ഫോടനമുണ്ടായെന്നാണ് ഏറ്റവും പുതിയ വിവരം. ഉഗ്രസ്‌പോടനമാണെന്നും പലവട്ടം സ്‌പോടനം നടന്നുവെന്നും വിവരമുണ്ട്. ഇസ്ലാമാബാദിലും ഇന്ത്യന്‍ പ്രഹരം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ദൗത്യം തുടരുന്നതായും സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച പാകിസ്താന് സൈന്യം കനത്ത തിരിച്ചടി നല്‍കി. ലാഹോര്‍ വാള്‍ട്ടണ്‍ എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 7 പാക് വ്യോമ സേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ത്തു. ഇന്ന് PSL മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകര്‍ത്തത്. ഇസ്ലാമബാദില്‍ അപായ സൈറനുകള്‍ മുഴങ്ങി.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് ആഴത്തില്‍ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവര്‍ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്താനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ലാഹോറില്‍ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തില്‍ എല്ലാ തരത്തിലുമുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി.