പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി; എട്ടുമാസത്തിനുള്ളില്‍ പുതിയ പാലം

0

കൊച്ചി പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി. ആദ്യഘട്ടത്തിൽ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്‍റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഡി.എം.ആര്‍.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.എം.ആര്‍.സി. ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല.

നവീകരണ ജോലികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാൾ മുതൽ ഗർഡറുകൾ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാൽ അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.

പാലം പൊളിച്ച് പണിയാൻ 18.71 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ സിംഹഭാഗവും സ്പാനുകളുടെ നിർമാണത്തിനായി ചെലവാകും. പാലത്തിന്റെ 18 സ്പാനുകളിൽ 17 എണ്ണത്തിലും,102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ട്. 8 മാസത്തിനുള്ളിൽ പുനരുദ്ധാരണം പൂർത്തിയാക്കാമെന്നാണ് വിലയിരുത്തൽ. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുണ്ട്. ഈ ശ്രീധരന്റെ നിർദേശപ്രകാരമാണ് തീരുമാനം.