വിശ്വാസികള്‍ സര്‍ക്കാരിനൊപ്പം: മുഖ്യമന്ത്രി

0

തിരുവനന്തപുരം: വിശ്വാസികൾക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷമായ പൊതുയിടങ്ങള്‍ ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം നടക്കുന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്‌ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 1991ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമപ്രകാരമല്ലെന്നും അതിനാലാണ് ആ വിധി സുപ്രീം കോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം വിശ്വാസികൾക്കെതിരാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോടതിക്ക് എതിരെ നീങ്ങാൻ പറ്റാത്തതിനാൽ ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുകയായിരുന്നു . സി പി എമ്മിനോടൊപ്പം നിൽക്കുന്നത് വിശ്വാസികളാണ് സി പി എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു . ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണെന്നും അവര്‍ ഇറങ്ങിയപ്പോൾ ആദ്യം വിധിയെഅനുകൂലിച്ചവര്‍ക്ക് പോലും പൊള്ളിയെന്നും ബിജെപി നടത്തിയ സമരം പൂര്‍ണ്ണ പരാജയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.”ശബരിമല വിഷയത്തിൽ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. 1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു. 1991ല്‍ ജഡ്ജി ബോധപൂർവ്വമാണ് ഉത്തരവ് പുറത്തിറക്കിയത്.അതിന് ശേഷമാണ് ഈ ആചാരം വരുന്നത്. 1991ല്‍ വന്നത് നാടിന്റെ ആചാരമായി മാറുമോ. അത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞില്ലേ”, മുഖ്യമന്ത്രി ചോദിച്ചു. കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.