നിഥിനയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്: കൊല്ലും എന്ന് സുഹൃത്തിന് പ്രതി മെസേജ് അയച്ചു

0

പാലാ: പാലായിലെ നിതിനയെ അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ കൂടിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പെൺകുട്ടിയെ കൊല്ലും എന്ന് സുഹൃത്തിന് പ്രതി അഭിഷേക് മെസ്സേജ് അയച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.

എങ്ങനെ കൊല ചെയ്യാമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയം ഉണ്ട്. ഒറ്റ കുത്തിൽ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടിയ ശേഷം കൊലക്ക് ഉപയോഗിച്ച കത്തി വാങ്ങിയ കൂത്താട്ടുകുളത്ത് തെളിവെടുപ്പിന് കൊണ്ടുപോകും.

കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞതാണ് നിതിന മോളുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. പ്രതി അഭിഷേകിനെ കൊലപാതകം നടന്ന പാലാ സെന്റ് തോമസ് കോളേജിൽ ഉച്ചയ്ക്ക് ശേഷം എത്തിച്ചു പോലീസ് തെളിവെടുത്തു. നിതിനയെ കുത്തി വീഴ്ത്തിയതെങ്ങനെയാണെന്ന് രീതി ഭാവഭേദമില്ലാതെ അഭിഷേക് വിശദീകരിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. കൊല നടത്താനായി കത്തി വാങ്ങിയ കടയിൽ അടുത്ത ദിവസം തെളിവെടുക്കും. കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് നിതിനയെ ആക്രമിച്ച ബ്ലേഡ് വാങ്ങിയത് എന്നു അഭിഷേക് പൊലീസിന് മൊഴി നൽകിയിരുന്നു.

ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.