പ്രണാബ് മുഖര്‍ജി ഇനി ഇന്ത്യയുടെ പ്രഥമ പൌരന്‍; പതിമൂന്നാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു

0

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാളില്‍ നിന്ന് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യവ്യക്തിയാണ് പ്രണാബ്. ഈ മാസം 25ന് പ്രണാബ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.
 
748 എംപിമാരുടെ വോട്ടുകളില്‍ 527 വോട്ടുകള്‍ പ്രണാബ് നേടി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എ.സാംഗ്മയ്ക്ക് 206 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റേത് ഉള്‍പ്പെടെ 15 വോട്ടുകള്‍ അസാധുവായി. എംപിമാരുടെ വോട്ടുകള്‍ കൊണ്ടുമാത്രം 3,73, 116 വോട്ടുകളുടെ മൂല്യം പ്രണാബിന് ലഭിച്ചിരുന്നു. സാംഗ്മയ്ക്ക് 1,45, 848 വോട്ടുകളുടെ മൂല്യമാണ് ലഭിച്ചത്. 4896 ജനപ്രതിനിധികളില്‍ 776 എംപിമാരും 4,120 എംഎല്‍എമാരുമാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.
 
ആന്ധ്രയിലെ 98 ശതമാനം വോട്ടുകളും അരുണാചല്‍ പ്രദേശിലെ 96 ശതമാനം വോട്ടുകളും പ്രണാബിനാണ് ലഭിച്ചത്.
 
ആന്ധ്രയില്‍ 182 എംഎല്‍എമാരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 3 പേരുടെ പിന്തുണ മാത്രമാണ് പി.എ.സാംഗ്മയ്ക്ക് ലഭിച്ചത്. ഹരിയാന നിയമസഭയില്‍ പ്രണാബിന് 53 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാംഗ്മയ്ക്ക് 29 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടുത്തെ എട്ടു വോട്ടുകള്‍ അസാധുവായി. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 123 വോട്ടുകള്‍ സാംഗ്മയ്ക്ക് ലഭിച്ചു. 59 വോട്ടുകളാണ് ഇവിടെ പ്രണാബിന് ലഭിച്ചത്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും പ്രണാബിനാണ് ലീഡ്. പ്രണാബിന് 117 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാംഗ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
 
1935 ഡിസംബര്‍ 11 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ മിറാത്തിയിലായിരുന്നു പ്രണാബ് മുഖര്‍ജിയുടെ ജനനം. സ്വാതന്ത്യ്ര സമരകാലത്തുതന്നെ കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹത്തെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പലതവണബ്രട്ടീഷുകാര്‍ ജയിലിലടച്ചിട്ടുണ്ട്. 1952 മുതല്‍ 64 വരെ പശ്ചിമബംഗാള്‍ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗമായിരുന്ന പ്രണാബ് ബിര്‍ഭൂമിലെ ജില്ലാ കോണ്‍ഗ്രസ് ഘടകം പ്രസിഡന്റു കൂടിയായിരുന്നു.
 
1969 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രണാബ് സജീവമായത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു പ്രണാബ്. 1973 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. 74 ല്‍ ഷിപ്പിംഗ് ഗതാഗത മന്ത്രിയായ അദ്ദേഹം ഒരു കൊല്ലം ധനകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 75 മുതല്‍ 77 വരെ കേന്ദ്ര റവന്യൂ -ബാങ്കിംഗ് വകുപ്പ് മന്ത്രിയുമായിരുന്നു പ്രണാബ്. 1980 മുതല്‍ 85 വരെ രാജ്യസഭയില്‍ കക്ഷിനേതാവായിരുന്ന പ്രണാബ് 82 മുതല്‍ 84 വരെ ധനകാര്യമന്ത്രിയായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം രാജീവ് ഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തിയ ചില ഇന്ദിര അനുകൂലികളുടെ കൂട്ടത്തില്‍ മുഖര്‍ജിയും ഉണ്ടായിരുന്നു.
 
പിന്നീട് രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപീകരിച്ചു. 1989 ല്‍ രാജീവ് ഗാന്ധിയുമായി രമ്യതയിലെത്തു കയും സ്വന്തം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയും ചെയ്തു. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷം വന്ന നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് പ്രണാബിന് രാഷ്ട്രീയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുന്നത്. ഇക്കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായ പ്രണാബ് പിന്നീട് റാവു മന്ത്രിസഭയില്‍ 95 മുതല്‍ 96 വരെ വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു1957 ജൂലൈ 13 നായിരുന്നു പ്രണാബിന്റെ വിവാഹം. സുവ്രാ മുഖര്‍ജിയാണ് ഭാര്യ. മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്.