ഏഴ് വര്‍ഷമായി ഓര്‍മ്മകള്‍ നശിച്ചു ബഹ്റൈനിലെ ആശുപത്രികിടക്കയില്‍; ഇദ്ദേഹത്തിന്റെ ഉറ്റവരെ കണ്ടെത്താന്‍ നമുക്കും സഹായിക്കാം

1

ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാതെ ഓര്‍മ്മകള്‍ നശിച്ചു പോകുക എന്നതാണ് ഒരാളെ സംബന്ധിച്ചു ഏറ്റവും ദുരിതമയമായ അവസ്ഥ. അതും അന്യദേശത്തു, ആരോരും അറിയാതെ വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നാലോ ? ഇങ്ങനെയൊരു ദുരവസ്ഥയാണ് എഴു വര്‍ഷമായി ഓര്‍മയില്ലാതെ ബഹ്റൈനിലെ ആശുപത്രിയില്‍ കിടക്കുന്ന പ്രവാസി മലയാളിയുടെത്.

അങ്ങനെയൊരു മനുഷ്യനെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ നസീല്‍ വോയിസി എഴുതിയ കുറിപ്പാണ് ബഹ്റിനിലെ ആശുപത്രിയില്‍ കഴിയുന്ന ഈ അജ്ഞാതനെ കുറിച്ചു ലോകത്തെ അറിയിച്ചത്. ആകെയുള്ള നേരിയ ഓര്‍മ്മ ചെറുപ്പത്തില്‍ ഇടപ്പള്ളി ഇടവകയില്‍ പോയിരുന്നുവെന്ന് പറയുന്നതാണ്. അതും അവ്യകതമാണ്. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലാക്കാനാകുന്നത് അയാള്‍ പത്തു വര്‍ഷത്തിലേറെ ബഹ്റൈനില്‍ പെയിന്റിങ്ങ് തൊഴിലാളി ആയിരുന്നു എന്നും ജോലിയ്ക്കിടെ വീണ് കിടപ്പിലായതാണ് എന്നും മാത്രമാണ്. 2011ല്‍ തലയില്‍ ശക്തമായ മുറിവേറ്റ നിലയിലായിരുന്നു സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അസുഖം ഭേദമായപ്പോള്‍ അനാഥരോഗികളെ ചികിത്സിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

എറണാകുളം സ്വദേശിയാണെന്നും പൊന്നനെന്നോ പൊന്നപ്പനെന്നോ ആവാം പേര് എന്ന സൂചന മാത്രമാണുള്ളത്‌. ബന്ധുക്കള്‍ പരിഗണിക്കാതെ ഒറ്റപ്പെട്ട് പോയിരുന്ന മറ്റൊരു പ്രവാസി മലയാളിയെ തേടി സാമൂഹ്യപ്രവര്‍ത്തകരായ നിസാര്‍ കൊല്ലവും സിയാദ് എഴംകുളവും ആശുപത്രിയിലെത്തിയപ്പോള്‍ യാദൃശ്ചികമായാണ് ഇദ്ദേഹത്തെ കണ്ടതെന്ന് നസീല്‍ വോയിസി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

പാസ്പോര്‍ട്ടും രേഖകളുമൊന്നുമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിച്ച കാലത്ത്, കണ്ട് പരിചയം മാത്രമുള്ള രണ്ട് പേരില്‍ നിന്നാണ് പെയിന്റിങ് തൊഴിലാളി ആയിരുന്നെന്ന കാര്യം മനസ്സിലാക്കിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, രേഖകളൊന്നുമില്ലാതെ കപ്പലിലോ മറ്റോ ബഹ്റൈനിലെത്തിയ തൊഴിലാളികളുടെ കൂട്ടത്തിലുള്ള ആളാവുമെന്ന നിലയിലുള്ള സൂചനകളുമുണ്ട്. വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം പ്രവാസി സമൂഹത്തില്‍ നിന്ന് മറ്റു ചില സൂചനകള്‍ കൂടി ലഭിച്ചിട്ടുണ്ട്. ആളുടെ പേര് പോള്‍ സേവ്യറാണെന്നും സ്വദേശം പള്ളുരുത്തിയാണെന്നും തന്റെ കടയുടെ സമീപം എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നെന്നും കൊയിലാണ്ടി സ്വദേശി നൗഷാദ് പറയുന്നു.

കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആളെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ നാട്ടില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ബഹ്റൈനില്‍ നിന്ന് നാട്ടിലേക്ക് ഇദ്ദേഹത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍. ദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ നമ്മുടെയെല്ലാം സഹായം വേണം. പരിചയമുള്ള, പരിചയക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ആരെങ്കിലുമൊക്കെ കാണുന്നത് വരെ  ഈ വാര്‍ത്ത ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുമല്ലോ. ഓര്‍മയില്ലാതെ, ആര്‍ക്കും വേണ്ടാത്ത ഒരുവനായി അയാളെ മരണത്തോളം തള്ളി വിടരുത്. (ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവര്‍, അറിയാവുന്നവരിലേക്ക് എത്താന്‍ സഹായിക്കാനാവുന്നവര്‍ ബഹ്റൈനില്‍ സാമൂഹ്യപ്രവര്‍ത്തകനായ നിസാര്‍ കൊല്ലവുമായി ബന്ധപ്പെടുക- നമ്പര്‍ : 0097333057631)