ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്

0

കൊല്ലം ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്. ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോർഡ് ആണ് വിവാദമായത്.എന്നാൽ എതിർപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തി. ആൽത്തറയിൽ ഇരുന്ന് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ പെൺകുട്ടികൾക്ക് ഒപ്പം അൽത്തറയിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

ആൽത്തറയിൽ വിളക്ക് കത്തിക്കാറ് പതിവുണ്ട്. ഉൽസവത്തിന് ഇറക്കിപൂജ നടക്കുന്ന സ്ഥലവുമാണ്. എന്നാൽ പണ്ട് പൊലീസ് സ്റ്റേഷൻ പ്രവർത്തിരുന്ന കാലത്ത് ഇവിടെ ജനം ഇരിക്കുന്ന ആൽത്തറയായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്ന ആൽ നശിച്ചു, അതു മുറിച്ചപ്പോൾ അതിനുള്ളിൽ ഒരു ശിവലിംഗരൂപത്തിലെ കല്ല് കണ്ടു. എന്നാൽ ഇത് അവിടെ സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കമായി സംഘർഷാവസ്ഥയെത്തുടർന്ന് ഇത് തഹസിൽദാർ ഏറ്റെടുത്ത് താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലം ശാസ്താംകോട്ട കോളജ് റോഡിന് സമീപത്തുള്ള ആൽത്തറയിലാണ് പെൺകുട്ടികൾക്ക് ഇരിക്കാൻ വിലക്കേർപ്പെടുത്തി ബോർഡ് വെച്ചത്. ‘പെൺകുട്ടികൾ ഒരുമിച്ച് ഇരിക്കരുത്’ എന്ന ബോർഡാണ് വിദ്യാർത്ഥികൾ ഇരിക്കുന്ന സ്ഥലത്ത് തൂക്കിയിരുന്നത്. ബോർഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയത്. കുടുംബ സമേധമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആൽത്തറയിൽ ഇരിക്കുന്ന പടമെടുത്തു. മൂന്ന് യുവതികളും മൂന്ന് യുവാക്കളും ഒരു കുട്ടിയും ആൽത്തറയിൽ ഇരിക്കുന്ന ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെൺകുട്ടികളെ വിലക്കുന്ന ബോർഡ് കീറി എറിഞ്ഞെന്നും ‘എല്ലാവർക്കും ഇരിക്കാം’ എന്ന് പുതിയ ബോർഡ് തൂക്കിയെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ വെല്ലുവിളികളും മുദ്രാവാക്യവും നിറയുകയാണ്.