റാസല്‍ഖൈമയില്‍ മലയാളി യുവതി കാറപകടത്തില്‍ മരിച്ച സംഭവം; ഭർത്താവ് 38 ലക്ഷം ദയാധനം നല്‍കാന്‍ ഉത്തരവ്

0

റാസല്‍ഖൈമയില്‍ ഭാര്യയുടെ മരണത്തിന് കാരണമായി വാഹനം ഓടിച്ചതിന് ഭര്‍ത്താവ് ദയാധനം നല്‍കാന്‍ ഉത്തരവ്. കാസര്‍കോട് സ്വദേശിയായ പ്രവീണ്‍ രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും പിഴയും ആയി കെട്ടിവെച്ചു. ഇതിന് ശേഷമാണ് മൃതദേഹവുമായി നാട്ടിലേക്ക് പോകാന്‍ പ്രവീണിന് അനുമതി ലഭിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്.

കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (2) പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.

വാഹനമോടിക്കുന്നതിനിടെ താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രവീണ്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്. ഇതിന് പുറമെ 2500 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്.
സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം സമാഹരിച്ചാണ് കോടതിയിൽ അടച്ചതെന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയൽ ചെയ്യുമെന്നും സാമൂഹിക പ്രവർത്തകൻ രഘു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതിനു ശേഷമായിരിക്കും ഇത് .

റോഡരികിലെ ലാംപ് പോസ്റ്റിലേക്ക് വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ദിവ്യ മരിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ഭര്‍ത്താവ് പ്രവീണും രണ്ട് വയസുള്ള മകനും നാട്ടിലേക്ക് പോയി.