‘ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്‍റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്’; രമ്യ ഹരിദാസ്

1

ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസിനെ വിമര്‍ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും, ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്നും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ദീപ നിഷാന്തിന്റെ പേര് പരാമർശിക്കാതെ മറുപടി നൽകി.

ഞാന്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ഒരു ആളാണെന്നു വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചതെന്നും രമ്യ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് ഒരു രൂപ പോലും കൊടുക്കാന്‍ എന്റെ അമ്മക്ക് സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആലത്തൂരിലെ ജനങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്‍ ആര് വിളിച്ചാലും കഴിയില്ലെന്നും രമ്യ പറഞ്ഞു.

രമ്യ ഹരിദാസിനെ വിമര്‍ശിക്കുന്ന അദ്ധ്യാപിക ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഫേസ്ബുക്കില്‍ തന്നെ വ്യാപക പ്രതിഷേധം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കോണ്‍ഗ്രസ് അണികളും നേതാക്കളും തന്നെ രംഗത്ത് എത്തിയിരുന്നു. കവിത മോഷണവും ക്ഷമാപണവും തുടങ്ങി വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആളാണ് ദീപ നിശാന്ത്.