ഓമനക്കുട്ടനോട് മാപ്പു ചോദിച്ച് സര്‍ക്കാര്‍; കേസ് പിൻവലിക്കുമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

0

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയുടെ പേരില്‍ പൊലീസ് കേസെടുത്ത ചേര്‍ത്തല അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ അംഗവും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവു ഓമനക്കുട്ടനെതിരായ നടപടി പിൻവലിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. വേണു ഖേദം പ്രകടിപ്പിച്ചത്. ഓമനക്കുട്ടന്റെ സസ്പെൻഷൻ സിപിഎം പിൻവലിക്കും.

പാര്‍ട്ടി അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ദുരിതാശ്വാസക്യാംപിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. പരാതിയില്ലെന്ന് ക്യാംപ് അംഗങ്ങളും, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.കേസ് ഉള്‍പ്പെടെയുള്ള നടപടികൾ പിൻവലിക്കാൻ കളക്ടർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

ആരോപണ വിധേയനായ ഓമനക്കുട്ടൻ പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനാവുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണു ഐ എഎസ് നടപടി പിൻവലിക്കാൻ കളക്ടർക്ക് നിർദേശം നൽകിയത്. മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടിട്ടുണ്ട്.