ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെ; മാപ്പ് പറയില്ലെന്ന് റിജില്‍ മാക്കുറ്റി

0

കോഴിക്കോട്: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് എന്ന്‌ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ഇത് സംബന്ധിച്ച് വക്കീല്‍ നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വക്കീല്‍ നോട്ടീസെന്നും മാപ്പ് പറയില്ലെന്നും റിജില്‍ ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീൽ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്‍റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്‍റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്. ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്‍റെ നാവിന്‍റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്‍റെ രാഷ്ട്രീയം. അതാണ് എന്‍റെ നിലപാട്.