ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

0

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടഅടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. യുവതികള്‍ ഓരോ തവണ എത്തുന്നത് അനുസരിച്ച് ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി നട തുറക്കാനിരിക്കെ ഐജി അജിത്കുമാര്‍ സന്നിധാനത്ത് മേല്‍ശാന്തിയുമായി നടത്തിയ സന്ദര്‍ശനത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച ഉച്ചയോടെ എത്തുന്ന തന്ത്രി കണ്ഠര് രാജീവര് നല്‍കുന്ന നിര്‍ദേശപ്രകാരമായിരിക്കും കാര്യങ്ങള്‍ നടത്തുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു െവെകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതല്‍ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ പോലീസിനും വിശ്വാസികള്‍ക്കും അഗ്നിപരീക്ഷയാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടക്കുകയും നട അടക്കുകയും ചെയ്താല്‍ കേരളത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കും സാമുദായിക പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കാന്‍ സാദ്ധ്യത ഉണ്ട്. ഇക്കാര്യം പോലീസും ഭയപ്പെടുന്നുണ്ട്. വരാന്‍ പോകുന്ന മണ്ഡലകാലത്തിന്റെ ഒരു ഡ്രസ് റിഹേഴ്‌സലായി ഈ ദിവസങ്ങളെ കാണുന്ന പോലീസും അതീവ ജാഗ്രതയില്‍ ആണ്.

സ്ത്രീകളെ മുന്‍നിര്‍ത്തിയായിരിക്കും സന്നിധാനത്ത് അടക്കം പ്രതിഷേധമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. അതിന്റെ പശ്ചാത്തലത്തിലാണ് വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്. 
എന്നാല്‍ ഇവരെ ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടില്ല. ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഇവരെ വിന്യസിക്കൂവെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്. ഇവരെ കൂടാതെ ശബരിമലയില്‍ ആകെ 100 ലേറെ വനിതാ പൊലീസുകാരെയാണ് ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 2300 ഓളം പൊലീസുകാര്‍ ശബരിമലയില്‍ ക്രമസമാധാന പാലനത്തിന് എത്തിയിട്ടുണ്ട്.