സച്ചിൻ ടെണ്ടുൽക്കറെ ക്രിക്കറ്റ് ലോകത്തിനു സമ്മാനിച്ച രമാകാന്ത് അച്‌രേക്കർ ഇനി ഓർമ്മ

1

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയിൽ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. സച്ചിനിലെ ബാറ്റിങ് പ്രതിഭയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് അച്‌രേക്കറാണ്. മുംബൈ ദാദറിലെ ശിവാജി പാർക്കിലെ കാമാത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിന്‍റെ സ്ഥാപകനാണ് അദ്ദേഹം. ഇവിടെ നിന്നാണ് സച്ചിന്‍റെ തുടക്കം. സഹോദരൻ അജിത്തായിരുന്നു സച്ചിനെ അചരേക്കർക്ക് പരിചയപ്പെടുത്തിയത്.


ചന്ദ്രകാന്ത് പണ്ഡിറ്റ്, വിനോദ് കാംബ്ലി, സഞ്ജയ് ബംഗാർ, ബൽവീന്ദർ സിങ് സന്ധു, ലാൽചന്ദ് രജ്പുത്ത്, സമീർഡിഗെ, പരസ് മാംബ്രെ, പ്രവീൺ ആംറെ, രമേഷ് പൊവാർ, അജിത് അഗാർക്കർ തുടങ്ങിയവരാണ് സച്ചിനെ കൂടാതെ ഇദ്ദേഹം വാർത്തെടുത്ത പ്രതിഭകൾ. ഇദ്ദേഹത്തെ രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 1990ൽ ലാണ് ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചത്. ക്രിക്കറ്റ് രംഗത്തുനിന്ന് ഈ ബഹുമതി നേടുന്ന മൂന്നാമത്തെ മാത്രം വ്യക്തിയായിരുന്നു അന്ന് അദ്ദേഹം.