
വിവാഹ മോചനം നേടുന്ന സാമന്തയ്ക്ക് ജീവനാംശമായി നാഗചൈതന്യയും കുടുംബവും നൽകാനിരുന്ന 200 കോടി രൂപ നിരസിച്ച് താരം. കഴിഞ്ഞ ദിവസമാണ് വേര്‍പിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേര്‍ പിരിയലെന്നും വ്യക്തമാക്കിയിരുന്നു. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് വിവാഹ മോചന വാര്‍ത്ത പുറത്തുവന്നത്.
നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് സാമന്ത അറിയിച്ചത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും അതിനാൽ പണം സ്വീകരിക്കാനാവില്ലെന്നും സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് സാമന്ത ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ‘വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സാമന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെലുങ്ക് സിനിമാ മേഖലയില്‍ ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ദക്ഷിണേന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുന്നു വിവാഹ സമയത്ത് സാമന്ത. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് കുറച്ച് കാലം വിട്ടുനിന്നു. പേരില്‍ നിന്ന് നാഗചൈതന്യ ഒഴിവാക്കിയതോടെയാണ് ഇരുവരും പ്രശ്‌നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങള്‍ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്ന കാര്യം അറിയിച്ചു. സാമന്ത അഭിനയിച്ച വെബ്‌സീരീസ് ഫാമിലി മാന്‍-2 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.