സമുദ്രത്തിനടിയില്‍ ഒളിഞ്ഞിരുന്നത് വമ്പൻ ശുദ്ധജല ശേഖരം; ഞെട്ടിത്തരിച്ച് ഗവേഷകർ

0

വടക്കന്‍ അറ്റ്ലാന്‍റിക്കിനിടയില്‍ അമേരിക്കയുടെ കിഴക്കന്‍ തീരത്തിനു സമാനമായി ശുദ്ധജലശേഖരമെന്നോ പ്രവാഹമെന്നോ വിളിക്കാവുന്ന പ്രതിഭാസം കണ്ടെത്തി ഗവേഷകർ. 1970 കളിലാണ് ഇത്തരമൊരു സമുദ്രാന്തര്‍ഭാഗത്തെ ശുദ്ധജല തടാകത്തിന്‍റെ സാന്നിധ്യം ഗവേഷകര്‍ മനസ്സിലാക്കിയതെങ്കിലും ഇപ്പോള്‍ മാത്രമാണ് ഈ ശുദ്ധജല തടാകം കണ്ടെത്താനും സ്ഥിതീകരിക്കാനും കഴിഞ്ഞത്.

പോറസ് എന്നയിനം പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഈ ശുദ്ധജല ശേഖരമുള്ളത്. വടക്കു കിഴക്കന്‍ യുഎസിന്‍റെ തീരം മുഴുവന്‍ നീണ്ടു കിടക്കുന്ന രീതിയിലുള്ള വലുപ്പം ഈ ശുദ്ധജല ശേഖരത്തിനുണ്ടെന്നാണു ഗവേഷകര്‍ കണക്കുകൂട്ടുന്നത്. ഈ മേഖലയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി സമുദ്രത്തിനടിയില്‍ ശുദ്ധജല ശേഖരമുണ്ടെന്നാണ് കരുതിയതെന്ന് കൊളംബിയ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞനായ ക്ലോ ഗസ്റ്റാഫ്സൺ പറഞ്ഞു.

ശുദ്ധജലതടാകത്തെക്കുറിച്ചുള്ള 1970 കളിലെ പഠനത്തെ ആധാരമാക്കിയാണ് ക്ലോ ഗസ്റ്റാഫ്സണെയും സംഘവും ഇതിനെക്കുറിച്ചുള്ള ഗവേഷണത്തിനായി ഇറങ്ങി പുറപ്പെട്ടത്. പക്ഷേ ഈ ശുദ്ധജല ശേഖരം കണ്ടെത്താനും അത് സ്ഥിതീകരിക്കാനുമുള്ള നിയോഗം ഗുസ്തേമാന്‍റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ക്കായിരുന്നു എന്നു മാത്രം. 2015 ലാണ് ഇവര്‍ ശുദ്ധജല തടാകത്തെ അന്വേഷിച്ചുള്ള പഠനത്തിനു തുടക്കമിട്ടത്. ന്യൂജേഴ്സിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് എന്ന ദ്വീപില്‍ നിന്നാണ് ഗവേഷണമാരംഭിച്ചത്.

മാര്‍ക്കസ് ജി ലാങ്സേത്ത് എന്ന കപ്പലിന്‍റെ സഹായത്തോടെയാണ് സംഘം പഠനം നടത്തിയത്. കപ്പലിലെ ഇലക്ട്രോ മാഗ്നറ്റിക് റിസീവറായിരുന്നു പ്രധാന ഉപകരണം. കൂടാതെ കടലിന്‍റെ ആഴത്തില്‍നിന്നുള്ള ഭൗമധാതുക്കള്‍ ശേഖരിച്ച് അവയ്ക്ക് ശുദ്ധജലവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും വിശദമായി നിരീക്ഷിച്ചു. ഈ മേഖലയില്‍ സമുദ്ര പാളിക്ക് താഴെ രണ്ട് ഭൗമപാളികളാണുള്ളത്. അതുകൊണ്ട് തന്നെ ഇവയ്ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാകാം ഈ ശുദ്ധജല ശേഖരമുള്ളതെന്നും ഗവേഷകര്‍ കണക്കു കൂട്ടിയിരുന്നു.

ഒടുവിൽ നാലുവർഷം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിൽ ഈ ശുദ്ധജല തടാകത്തിന്‍റെ രണ്ടറ്റവും കണ്ടെത്തി എന്ന ആത്‌മവിശാസത്തിലാണ് ഗവേഷക സംഘം.തെക്ക് ഡലാവെയര്‍ മുതല്‍ വടക്ക് ന്യൂജേഴ്സി വരെ തടാകത്തിനു നീളമുണ്ടെന്നാണ് സംഘത്തിന്റെ കണക്കുകൂട്ടൽ. സമാനമായ രീതിയിലുള്ള സമുദ്രാന്തര്‍ ശുദ്ധജല തടാകങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍കരകളോടു ചേര്‍ന്നുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഈ ശുദ്ധജല തടാകത്തിന്റെ കണ്ടെത്തൽ കൊണ്ട് ഭൂമിയിലുണ്ടാകുന്ന ജലക്ഷാമം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഗവേഷക സംഘത്തിന്റെ വിലയിരുത്തൽ.