ഷംന കാസിം ബ്ലാക്മെയിലിങ് കേസ്: മുഖ്യപ്രതി ഷരീഫ് പിടിയിൽ

0

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തുകയും മോഡലുകളില്‍നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ ഷെരീഫിനെ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ മുഹമ്മദ് ഷരീഫാണ് മുഖ്യപ്രതി. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ നാല് പ്രതികള്‍ക്കെതിരെയും മനുഷ്യക്കടത്തിനും കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഒളിവില്‍കഴിഞ്ഞിരുന്ന ഷെരീഫ് കോടതിയില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരന്‍ ഇയാളായിരുന്നു. എന്നാല്‍ പലയിടത്തും ഷെരീഫ് നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഷംന കാസിമിനെയടക്കം ഫോണിലൂടെ മാത്രമാമാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നത്.

അതേസമയം, കസ്റ്റഡിയിലുള്ള മറ്റു പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ഷംനയുടെ വരനായി അഭിനയിച്ച റഫീഖ് അടക്കം കസ്റ്റഡിയിൽ ലഭിച്ച നാല് പ്രതികളെ മരടിലെ ഷംനയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കും. അതിനിടെ, പ്രതികൾ ഉപയോഗിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൃശൂരിൽ നിന്നാണു കാർ കണ്ടെടുത്തത്. ഷംന കേസിനൊപ്പം പ്രതികൾക്കെതിരെ ഏഴു പെൺകുട്ടികൾ നൽകിയ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 2 പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (26), വാടാനപ്പള്ളി സ്വദേശി അബൂബക്കർ (60) എന്നിവരാണ് അറസ്റ്റിലായത്. മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് അബ്ദുൽ സലാമിനെ അറസ്റ്റ് ചെയ്തത്. തൃശൂരിലും മലപ്പുറത്തും അബ്ദുൽ സലാമിനെതിരെ വഞ്ചനാ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.

തട്ടിപ്പുസംഘം സ്വര്‍ണക്കടത്തിന് പുറമേ കുഴല്‍പ്പണ ഇടപാടുകളും നടത്തിയിരുന്നതായി സൂചനയുണ്ട്. ഇതിനായി ഒട്ടേറെ യുവതികളെ സംഘം ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. ഷെരീഫിനെ ചോദ്യം ചെയ്യുന്നതോടെ പല രഹസ്യങ്ങളും പുറത്തു വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.