കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുത്തൻ പദ്ധതിയുമായി ഷാർജ; എമിറേറ്റ് മുഴുവന്‍ ഇനി ക്യാമറ നിയന്ത്രണത്തിൽ

0

ഷാർജ:  എമിറേറ്റ് മുഴുവന്‍ ക്യാമറകള്‍ സ്ഥാപിച്ച് പുത്തൻ സുരക്ഷാ വലയം തീർക്കാനൊരുങ്ങി ഷാർജ. ഷാർജ മുഴുവൻ ക്യാമറയുടെ നിരീക്ഷണത്തിലാക്കുന്നതോടെ കുറ്റകൃത്യങ്ങൾ കുറക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.സമൂഹത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനായി അടുത്ത വര്‍ഷം ഷാര്‍ജ പൂര്‍ണ്ണമായും സുരക്ഷാ ക്യാമറയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഷാര്‍ജ പോലീസ് ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഈ തീരുമാന പ്രകാരമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

നിലവില്‍ ഷാര്‍ജയിലെ പ്രധാന പ്രദേശങ്ങളിലായി 600 ക്യാമറകളാണുള്ളത്. അല്‍ നഹ്ദ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനം മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കും. പരീക്ഷാണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പ്രവര്‍ത്തനം മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കും. കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുത്തനെ കുറക്കാനാണ് പോലീസ് ഈ വര്‍ഷം ലക്ഷ്യം വെക്കുന്നത്.

കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ പ്രധാന കുറ്റകൃത്യങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പോലീസ് ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് പ്രതീക്ഷ പ്രകടിപ്പിച്ചു.ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന വാഹനത്തിന് പിഴ 3000 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റുമായി ഉയര്‍ത്തിയിട്ടുണ്ട്.

നിലവില്‍ 1000 ദിര്‍ഹവും 3 ബ്ലാക്ക് പോയിന്റുമായിരുന്നു. രാജ്യാന്തര ക്രിമിനല്‍ സംഘം ബാങ്കുകളില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ ആരും തന്നെ തങ്ങളുടെ ബാങ്ക് വിവരങ്ങളോ വ്യക്തിപരമായ കാര്യങ്ങളൊന്നും തന്നെ ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ പങ്ക് വെക്കരുതെന്നും ഷാര്‍ജ പോലീസ് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കി. പെരുന്നാള്‍ പ്രമാണിച്ച്‌ പ്രത്യക്ഷപ്പെടുന്ന യാചകരുമായും വഴിഭാണിഭക്കാരുമായും ഒരു ഇടപാടും നടത്തരുത്.

അല്‍ അറൂബ, അല്‍ നഹ്ദ എന്നീ പ്രദേശങ്ങളില്‍ അനധികൃതമായി വില്‍ക്കുന്ന ഇന്റര്‍നാഷണല്‍ സിംകാര്‍ഡുകള്‍ വാങ്ങാതെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ പോയി വാങ്ങണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ആളപായമുള്ള അപകടങ്ങള്‍, കവര്‍ച്ച തുടങ്ങിയ തുടങ്ങിയ അടിയന്തിര സ്വഭാവമുള്ള കേസുകള്‍ക്കായി മാത്രം 999 ഉപയോഗിക്കണമെന്നും അല്ലാത്ത ആവശ്യങ്ങള്‍ക്കായി 901 ലാണ് ബന്ധപ്പെടേണ്ടതെന്നും ഷാര്‍ജാ പോലീസ് അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആരിഫ് ഹസ്സന്‍ ബിന്‍ ഹുദൈബ്, ഓപറേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ അലി ബു അല്‍സഔദ് എന്നിവരും സംബന്ധിച്ചു.