മകളാണെന്ന അവകാശവാദം കള്ളക്കഥ; പ്രതികരണവുമായി അനുരാധ പഡ്വാൾ

0

തന്‍റെ മകളാണെന്ന അവകാശവാദവുമായി യുവതി എത്തിയ സംഭവത്തില്‍ മറുപടി നല്‍കി പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാൾ.അവകാശവാദവുമായി രംഗത്തെത്തിയ തിരുവനന്തപുരം സ്വദേശിനി കർമല മോഡക്സിന്റെ ആരോപണങ്ങലാണ് ഇവർ തള്ളിയത്. തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും വിഡ്ഢിത്തരങ്ങളോടു പ്രതികരിക്കാനില്ലെന്നും അനുരാധ പറഞ്ഞു.

അനുരാധയുടെയും അരുൺ പഡ്വാളിന്റെയും മകളാണു താനെന്ന് അവകാശപ്പെട്ട യുവതി 50 കോടി രൂപ നഷ്ടപരിഹാരം അവകാശ പ്പെട്ട് കേസ് കൊടുത്തതാണ് വിവാദമായത്. ഈ സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ സംസാരിക്കേണ്ട ശരിയായ സമയം ഇതല്ലെന്നായിരുന്നു അനുരാധയുടെ മറുപടിയെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തനിക്ക് ഇത്തരം ബാലിശമായ പ്രസ്താവനകള്‍ക്ക് വിശദീകരണം നല്‍കില്ലെന്നായിരുന്നു അനുരാധയുടെ വിഷയത്തോടുള്ള പ്രതികരണമെന്ന് ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍മലയുടെ ഹര്‍ജി പരിഗണിച്ച കോടതി ജനുവരി 27ന് നേരിട്ട് ഹാജരാകാന്‍ അനുരാധയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1969ലാണ് അനുരാധയും പഡ്വാളും വിവാഹിതര്‍ ആകുന്നത്. 1974ല്‍ കര്‍മ്മല ജനിച്ചു. എന്നാല്‍ കരിയറില്‍ തിരക്കായി പോയതിനാല്‍ കുഞ്ഞിനെ വര്‍ക്കല സ്വദേശിയായ പൊന്നച്ചന്‍- ആഗ്നസ് ദമ്പതികളെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സൈനികനായിരുന്ന പൊന്നച്ചന്‍ തിരുവനന്തപുരത്തേക്കു സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ അനുരാധയും ഭര്‍ത്താവും വന്നു. എന്നാല്‍ കുട്ടി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാവാത്തതിനാല്‍ മടങ്ങുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

ഏതാനും വർഷം മുൻപ് മരണക്കിടക്കയിൽ കിടക്കുമ്പോഴാണ് വളർത്തച്ഛൻ രഹസ്യം കൈമാറിയതെന്നും അവർ പറയുന്നു. അനുരാധയുടെ മകൾ കവിത ജനിച്ചത് 1974 ലാണ്. അതേ വർഷമാണു താനും ജനിച്ചതെന്നാണു കർമലയുടെ വാദം. കേസ് ഫയൽ ചെയ്യുന്നതിനുമുൻപ് അനുരാധയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കർമല പറയുന്നു. ‍

എന്നാൽ, കർമല കള്ളം പറയുകയാണെന്ന് അനുരാധയുടെ ഓഫിസ് ആരോപിച്ചു.1969 ലാണു അനുരാധയും അരുണും വിവാഹിതരായത്. അനുരാധയുടെ ഭർത്താവ് മരിച്ച വിവരം പോലും അറിയാതെയാണു കർമല ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഒട്ടേറെ ബോളിവുഡ് സിനിമകളിൽ പാടിയിട്ടുള്ള അനുരാധയ്ക്കു പത്മശ്രീ, മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.