സ്കൂള്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ വെച്ചു താലികെട്ടുന്ന വീഡിയോ; അന്വേഷണത്തിന്‌ ഡി.ജി.പിയുടെ ഉത്തരവ്‌, പ്രചരിപ്പിച്ചവരും കുടുങ്ങും

1

നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി. മൂവാറ്റുപുഴ പോലീസിനോട്‌ ആവശ്യപ്പെട്ടു. തുടക്കത്തില്‍ ആരും കാര്യമായെടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്‌ വന്നതോടെ പ്രശ്‌നം ചൂടുപിടിക്കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ആണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മാസം മുൻപാണ് പ്രതീകാത്മക വിവാഹം നടന്നത്. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർഥിനി. എന്നാല്‍ ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന വിദ്യാർഥിനികളിൽ നിന്നു വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകി.
വിദ്യാര്‍ഥിനിയെ താലി ചാര്‍ത്താന്‍ മറ്റൊരു പെണ്‍കുട്ടി മുടി ഉയര്‍ത്തി നല്‍കുന്നതും കെട്ടികഴിഞ്ഞില്ലേയെന്ന പെണ്‍കുട്ടിയുടെ ചോദ്യവും തുടര്‍ന്ന്‌ വാഴയിലയില്‍ കരുതിയിരുന്ന കുങ്കുമം പെണ്‍കുട്ടിയുടെ നിറുകയില്‍ ചാര്‍ത്തി കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്‌തമാണ്‌.

ഒരു മിനിറ്റില്‍ താഴെയുള്ളതാണ്‌ വീഡിയോ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പ്രകടനം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരും ദൃശ്യങ്ങള്‍ ഫോര്‍വേഡ്‌ ചെയ്‌തവരും കമന്റും ലൈക്കും നല്‍കിയവരുമടക്കം ഇതോടെ വെട്ടിലായി. നിരവധി ഗ്രൂപ്പുകളില്‍ ഇതിനകം വീഡിയോ വൈറലായി കഴിഞ്ഞു. ഇന്നലെ മുതലാണ്‌ വിവാദ വീഡിയോ പ്രചരിച്ചുതുടങ്ങിയത്‌. തുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസ്‌ ഉന്നതരെ സമീപിച്ചു. തുടര്‍ന്നാണ്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കിയത്‌.