നായരമ്പലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; കൊലപാതകമെന്നു ബന്ധുക്കൾ

0

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്‍റെ മകൻ അതുലാണ് കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്.അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.മരിച്ച സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലുണ്ട്.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പരാതി ഉണ്ട്. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാൻ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.

മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

അമ്മയുടെയും മകന്റെയും മരണത്തിനിടയാക്കിയത് യുവാവിനെ ശല്യംചെയ്യൽ മൂലം എന്ന് ഉറപ്പിച്ച് ആണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്. ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കും. നിലവിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ ആണുള്ളത്, അതേസമയം മരണം ആത്മഹത്യ ആകാനുള്ള സാധ്യത തള്ളാതെയാണ് പോലീസ് മുന്നോട്ട് പോകുപന്നത്.അങ്ങനെയെങ്കിൽ യുവാവിനെതിരെ പ്രേരണ കുറ്റം ചുമത്തും

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധുവിനെ യുവാവ് വഴിയിൽ വച്ച് തടഞ്ഞ് നിർത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതർക്കമുണ്ടായി. ശല്യം കൂടിയപ്പോൾ സിന്ധു കഴിഞ്ഞ ദിവസം പൊലീസിൽ യുവാവിനെതിരെ പരാതി നൽകി.

സിന്ധുവിന്റെ പരാതിയിന്മേൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മകൾ ആത്മഹത്യ ചെയ്യാൻ മറ്റൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സിന്ധുവിന്റെ പിതാവ് പറയുന്നത്.