സ്നേഹമുദ്രകള്‍

0

പോസ്റ്റുമാന്‍ കൊടുത്ത കവര്‍ പൊട്ടിച്ചു വായിച്ചതും അഭിലാഷിന്‍റെ മുഖം പ്രകാശപൂരിതമായി….
തനിക്കു പി എസ് സി സെലക്ഷന്‍ കിട്ടിയിരിക്കുന്നു!
ഏറെക്കാലം മനസ്സില്‍ കൊണ്ട്നടന്ന ആഗ്രഹം..
സ്പെഷല്‍ എഡുക്കേഷന്‍ ടീച്ചര്‍ ആയിട്ട്….
ആദ്യ നിയമനം മാനന്തവാടിയില്‍….

ഡിഗ്രിക്ക് നല്ലമാര്‍ക്ക് കിട്ടിയിട്ടും, അഭിലാഷ് തെരഞ്ഞെടുത്തതു സ്പെഷല്‍ എഡുക്കേഷന്‍ ട്രെയിനിംഗ് ആയിരുന്നു…
പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പോയ ഒരു സ്റ്റഡിടൂര്‍മുതല്‍ അവന്‍റെ മനസ്സില്‍ കേറിയതാണ് ആ കലശലായ ആഗ്രഹം!
അന്ന് സ്റ്റഡിടൂറിനിടയില്‍ പട്ടണത്തിലെ ഒരു അന്ധബധിര വിദ്യാലയത്തില്‍ പോയിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ്‌ അവിടത്തെ ടീച്ചര്‍ ആകാനുള്ള മോഹം…
ആദ്യമൊക്കെ ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും, ഡിഗ്രി പാസ്സായപ്പോള്‍ അവന്‍ തന്‍റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞു….
അച്ഛനും അമ്മയും ആദ്യം സമ്മതിച്ചില്ല. പക്ഷെ, അവന്‍റെ നിര്‍ബന്ധത്തിനു അവസാനം അവര്‍ക്കും വഴങ്ങേണ്ടി വന്നു.

സഹപാഠികള്‍ എല്ലാം ബിരുദാനന്തര പഠനത്തിനും മറ്റും ചേര്‍ന്നപ്പോള്‍ അഭിലാഷ് സ്പെഷല്‍ എഡുക്കേഷന്‍ ടീച്ചര്‍ ട്രെയിനിംഗിന് കോഴ്സ്ന് അപേക്ഷിച്ചു. കിട്ടാന്‍ ഒരു വിഷമവും ഉണ്ടായില്ല. നല്ല മാര്‍ക്കോടെ കോഴ്സ് പാസ്സായി. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു, പി എസ് സി യുടെ പരീക്ഷ. മൊത്തം പത്തു വേക്കന്‍സികളാണ് ഉണ്ടായിരുന്നത്. ഇത്ര പെട്ടെന്ന് നിയമന ഉത്തരവ് കിട്ടുമെന്ന് അവനും തീരെ പ്രതീക്ഷിച്ചിരുന്നില്ല.

തികച്ചും ത്രില്ലില്‍ ആയിരുന്നു അഭി……
കൃത്യസമയത്ത് തന്നെ അവന്‍ അച്ഛനോടൊപ്പം സ്കൂളില്‍ എത്തി, ഹെഡ്മാസ്ടരെ കണ്ടു…
അല്‍പനേരത്തെ സംസാരത്തിന്ശേഷം അച്ഛന്‍ തിരിച്ചുപോയി…

“അഭിലാഷ്, പത്തെണ്‍പതോളം കുട്ടികള്‍ ഉണ്ട്, പല പ്രായക്കാര്‍, പഠിപ്പിക്കാന്‍ നിങ്ങള്‍ രണ്ടു അധ്യാപകര്‍ മാത്രമേ ഉള്ളൂ….. ഒരു തസ്തിക ഇപ്പോഴും കാലിയാണ്. ഞാന്‍ മിക്കവാറും പല ആവശ്യങ്ങള്‍ക്കായി പുറത്തായിരിക്കും.” ഹെഡ്മാസ്റ്റര്‍ അവനോടു പറഞ്ഞു…

“അത് സാരമില്ല സര്‍, ഞാന്‍ നോക്കിക്കൊള്ളാം” അവന്‍റെ മറുപടി…

അഭിലാഷ് പെട്ടെന്ന് സ്കൂളുമായും, കുട്ടികളുമായും ഇണങ്ങി…
തന്‍റെ ഇഷ്ടപ്പെട്ട തൊഴിലില്‍ അവന്‍ വളരെയേറെ സംതൃപ്തനായിരുന്നു…
താമസം അടുത്ത് തന്നെ ഒരു വാടക വീട്ടില്‍. മിക്കവാറും മാസത്തില്‍ രണ്ടു തവണ വീട്ടില്‍ പോകും.

ആണും പെണ്ണുമായി പലപ്രായത്തിലുള്ള എല്ലാ കുട്ടികളും അവനുമായും വേഗത്തില്‍ ഇണങ്ങിചേര്‍ന്നു….
അഭിലാഷിന് അവരില്‍ അനിത എന്ന പെണ്‍കുട്ടി എന്തോ, മറ്റുള്ളവരില്‍ നിന്നും വേറിട്ടതായി തോന്നി….

അനിത മൂകയായിരുന്നു… പതിനാലു വയസ്സ് പ്രായം.. കാണാന്‍ നല്ല മുഖശ്രീ…..
എപ്പോഴും നെറ്റിയില്‍ ഒരു ചന്ദനക്കുറിയുണ്ടാകും……

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്…
അഭി സ്കൂളില്‍ ജോയിന്‍ ചെയ്തിട്ട് ഇപ്പോള്‍ ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു…
കുട്ടികള്‍ക്കൊക്കെ അവന്‍ എന്ന് വെച്ചാല്‍ പ്രാണനാണ്‌….അവനു തിരിച്ചും…..

പക്ഷെ അനിതയോട് അഭിലാഷിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തൊക്കെയോ തോന്നാന്‍ തുടങ്ങി..
വാത്സല്യത്തില്‍ തുടങ്ങിയതാണ്……പിന്നീട് അത് സഹതാപമായി പരിണമിച്ചു.
ഇപ്പോള്‍ സഹതാപം സ്നേഹത്തിനു വഴി മാറിയോ?
അവനു തന്നെ നിശ്ചയമില്ലായിരുന്നു…..
പക്ഷെ അനിത അടുത്തുണ്ടെങ്കില്‍ അവന് അതിയായ സന്തോഷമാണ്…
അത് അവളുടെ മുഖത്തും കണ്ടുതുടങ്ങിയത് ഈയടുത്ത കാലത്താണ്.

“അഭീ, നമ്മുടെ കിഴക്കേലെ ശങ്കരേട്ടന്‍ ഒരു കാര്യം പറഞ്ഞിരുന്നു”……
തറവാട്ടില്‍ എത്തിയ ഒരു വാരാന്ത്യത്തില്‍, ഭക്ഷണസമയത്ത് അമ്മ പറഞ്ഞു…
“എന്തെ”, അവന്‍ ഒഴുക്കനായി ചോദിച്ചു..
“നിന്‍റെ കല്യാണക്കാര്യം തന്നെ, മറ്റെന്താ? അയാള്‍ നല്ല ഒരാചോലന കൊണ്ടന്നിട്ടുണ്ട്, നല്ലതാന്നാ അച്ഛന്‍ പറഞ്ഞത്”
“കുറച്ചു കൂടി കഴിയട്ടെ, അമ്മെ…”…അവന്‍ പല ഒഴിവു കിഴിവുകളും പറഞ്ഞു തലയൂരുകയായിരുന്നു.

തറവാട്ടിലേക്കുള്ള പല വരവിലും ഇത് സ്ഥിരം പല്ലവിയായി. ഒടുവില്‍ സഹികെട്ടപ്പോള്‍ ഒരു പ്രാവശ്യം അമ്മ പറഞ്ഞു.
“ഇക്കുറി നിന്നെ വിടാന്‍ ഏതായാലും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല,…. ദാ…നല്ലൊരു പെങ്കൊച്ച്.. ഞങ്ങള്‍ എല്ലാരും പോയിക്കണ്ടു… ഇവളെ നീ പോയിക്കാണണം…
അവന്‍ പലകുറി വേണ്ടാന്നു പറഞ്ഞിട്ടും, അവര്‍ വിട്ടില്ല….
ആലോചനയുമായി അവര്‍ മുന്നോട്ടു പോയി.
അങ്ങനെ വിവാഹവും നിശ്ചയിച്ചു..
പെണ്ണിന്‍റെ വീട് കുറച്ച് അടുത്ത് തന്നെ ആയിരുന്നു… പേര് വീണ, ബാംഗ്ലൂരില്‍ ബിസിനെസ്സ് ചെയ്യുന്ന ഒരു പണക്കാരന്‍റെ ഒറ്റമകള്‍…
അവര്‍ക്ക് ഒരു ഡിമാന്‍റും ഇല്ല, പയ്യന് നല്ലൊരു ജോലി വേണം, അത്രതന്നെ..

അഭി കല്യാണവിവരം സ്കൂളിലും അറിയിച്ചു….
പിന്നീടുള്ള ദിവസങ്ങളില്‍ അനിതയില്‍ വന്ന മാറ്റം അവനെ ശരിക്കും അതിശയിപ്പിച്ചു.
അവനു ഒരിക്കല്‍ പോലും മുഖം കൊടുക്കാതെ അനിത ഇപ്പോഴും ഒഴിഞ്ഞുമാറി…..
എപ്പോഴും മറ്റേതോ ലോകത്തെന്നപോലെ അവള്‍ മാറി നടന്നു!
അവന്‍ സംസാരിക്കാനായി അടുത്തേക്ക് ചെല്ലുമ്പോള്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാക്കി ദൂരേക്ക്‌ മാറിക്കളയും..

അടുത്ത ആഴ്ചയാണ് അഭിയുടെ കല്യാണം…അതിനുമുമ്പ് കുട്ടികളെ എല്ലാവരെയും ഒന്നിച്ചുവിളിപ്പിച്ചു..പക്ഷെ അനിതയെമാത്രം കണ്ടില്ല…
അവളെ തിരഞ്ഞുനടന്ന അഭിലാഷ് കണ്ടത്, ഒരു ക്ലാസ്മുറിയുടെ മൂലയില്‍ മുഖംപൊത്തി വിതുമ്പുന്ന അനിതയെയാണ്…
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി..

കല്യാണം കെങ്കേമമായി നടന്നു…
ഹണിമൂണ്‍ ഊട്ടിയിലും, കൊടായ്ക്കനാലിലും ….
ഹണിമൂണ്‍ യാത്രകഴിഞ്ഞു വന്ന അന്ന്മുതല്‍ വീണയുടെ മട്ടാകെ മാറിയിരുന്നു..
ആര് ചോദിച്ചിട്ടും അവള്‍ ഒന്നും മിണ്ടിയില്ല…

“എടാ നീ പോയി അവളെ കുറച്ചു ദിവസം അവള്‍ടെ വീട്ടില്‍ ആക്ക്, എല്ലാം ശരിയാവും” വീണയുടെ സ്വഭാവത്തിലെ മാറ്റാം കണ്ട് അഭിയുടെ അമ്മ പറഞ്ഞു…
വീണയുടെ വീട്ടില്‍ എത്തിയിട്ടും സ്ഥിതി അത് തന്നെ..
ഒടുവില്‍ ഒരു ദിവസം അവള്‍ അമ്മയോട് കാര്യം പറഞ്ഞു..
അഭിയുടെ സ്വഭാവം ആണ് പ്രശ്നം. വര്‍ത്താനം പറയുമ്പോള്‍ ആംഗ്യഭാഷ ഉപയോഗിക്കുന്നെന്നും കോപ്രായങ്ങള്‍ കാട്ടുന്നെന്നും!

വിവാഹമോചനം വേണമെന്നിടം വരെ കാര്യങ്ങള്‍ എത്തി…
അഭിയ്ക്ക് താങ്ങാന്‍ ആവുന്നതില്‍ അപ്പുറമായിരുന്നു അത്!

പണത്തിന്‍റെ അഹങ്കാരത്തിന് മുമ്പില്‍ സ്നേഹത്തിന്‍റെ തേങ്ങലുകള്‍ ആരും കേട്ടില്ല…
നിയമാനുസൃതമായി അഭിയും വീണയും ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചിതരായി…
അതുവരെയും അഭി ജോലിക്ക് പോയില്ല…

അടുത്ത ദിവസം സ്കൂളില്‍ ഒരു പുതിയ മനുഷ്യനായാണ് അഭി എത്തിയത്..
എല്ലാ ഭാരവും മനസ്സില്‍ നിന്നും ഇറക്കി വെച്ചപോലെ…
വളരെ കൂള്‍ ആയി ക്ലാസ്സിനെ അഭിമുഖീകരിക്കാം എന്നാണയാള്‍ വിചാരിച്ചത്..
പക്ഷെ, ക്ലാസ്സിലെത്തി അനിതയുടെ മുഖത്ത് നോക്കിയതും അയാള്‍ തകര്‍ന്നുപോയി!!

“അഭിലാഷ്, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിരോധം തോന്നുമോ”..
ഒരു ദിവസം ഓഫിസ് മുറിയില്‍ ഇരിക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
“എന്താ മാഷെ”?
അവന്‍റെ ജിജ്ഞാസനിറഞ്ഞ ചോദ്യത്തിന് മാഷ്‌ മറുപടി പറഞ്ഞത്, കണ്ണ് നിറയുന്ന അനിതയുടെ കഥയായിരുന്നു….
അവളുടെ ഇരുണ്ട ഭൂതകാലത്തിന്‍റെ കഥ….
പിന്നെ അഭിലാഷ് സ്കൂള്‍ വിട്ട് പോയനാള്‍ തൊട്ടുള്ള അവളുടെ കണ്ണീരിന്‍റെ കഥ…

“അഭിലാഷ് ഒന്ന് കൂടി ആലോചിക്കണം, ഞാന്‍ വേണമെങ്കില്‍ ഇക്കാര്യം അച്ഛനോട് സംസാരിക്കാം” മാഷ്‌ പ്രത്യാശയോടെ പറഞ്ഞു…
“ഒന്നും വേണ്ട സര്‍, എനിക്ക് പൂര്‍ണ സമ്മതമാണ്…എന്‍റെ എല്ലാ വിവരങ്ങളും അറിഞ്ഞ് അവള്‍ സമ്മതിക്കുമെങ്കില്‍ “…മുറിവിട്ടിറങ്ങിയ അഭിയുടെ മനസ്സ് സ്നേഹത്തിന്‍റെ ആയിരം മുദ്രകള്‍ കാട്ടി നടനമാടുകയായിരുന്നു……