‘ശബരിമല ദേശത്തിന്റെ പേര്’; ജില്ലാ കലക്റ്റര്‍ക്ക് മറുപടി നൽകി സുരേഷ് ഗോപി

1

തൃശൂര്‍: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന്‍റെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കാണിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ജില്ലാകലക്റ്റർ ടി.വി. അനുപമയ്ക്ക് മറുപടി നല്‍കി. ഇന്നു രാത്രി എട്ടുമണിക്കു മുമ്പു മറുപടി നല്‍കണമെന്നായിരുന്നു കളക്ടറുടെ നോട്ടീസില്‍ പറഞ്ഞിരുന്നത്. വിശദമായ നടപടിക്കു കൂടുതല്‍ സമയം അനുവദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ദൈവത്തിന്‍റെ പേരോ, മതചിഹ്നമോ ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ദേശത്തിന്‍റെ പേരാണ്. ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നാണ്. അത്തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ മതചിഹ്നമോ ഉപയോഗിച്ചു പ്രചാരണം നടത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

തൃശ്ശൂര്‍ നഗരത്തിലെ റോഡ് ഷോയ്ക്കുശേഷം തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗത്തിലാണു സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്.

”ശബരിമലയുടെ പശ്ചാത്തലത്തിലാണ്, ഞാന്‍ ഈ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍ എന്റെ
വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ ലഭിക്കും. കേരളത്തിലല്ല ഭാരതത്തില്‍ മുഴുവന്‍. മുട്ടുമടങ്ങി വീഴാന്‍ നിങ്ങളുടെ
മുട്ടുകാലുണ്ടാവില്ല. അത്തരത്തില്‍ ചര്‍ച്ചയാകും. എല്ലാ മതങ്ങളുടേയും വിശ്വാസ സംസ്‌കാരത്തിന് നേരെ ഓങ്ങിയ ആ കഠാര തവിടുപൊടിയാക്കാന്‍ വിശ്വാസ സമൂഹമാണ്
മുന്നോട്ടുവരാന്‍ പോകുന്നത്.’- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ജില്ലാ കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടത്. ജാതിയുടെയും മതത്തിന്റേയും പേരില്‍ വോട്ടു ചോദിക്കുന്നത്
ചട്ടലംഘനമാണെന്നും ഇതു ലംഘിച്ചുവെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയത്.