ടേക്ക് ഓഫ് സിനിമാ പ്രവർത്തകര്‍ കാണിച്ചത് നന്ദികേട്;സിനിമാ അവാർഡ് വിതരണ വേദിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാനൊരുങ്ങി മെറീന

0

വന്‍വിജയം നേടിയ ടേക്ക്ഓഫ്‌ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ സിനിമയുടെ കഥയ്ക്ക്‌  ആധാരമായ നഴ്സ് മറീന. മെറീനയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ടേക്ക് ഓഫ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഇറാഖ് യുദ്ധക്കാലത്ത് ആശുപത്രിയിലകപ്പെട്ട മലയാളി നഴ്സുമാരിലൊരാളായിരുന്നു കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്തുള്ള മെറീന. സിനിമയുടെ ചിത്രീകരണത്തിന് മുന്നെ തന്നെ സംവിധായകനും മറ്റു അണിയറ പ്രവർക്കരും എല്ലാം മെറീനയുടെ അടുക്കൽ വന്ന് യുദ്ധ സമയത്ത് നടന്ന സംഭവങ്ങെളെല്ലാം ചോദിച്ചറിയുകയും മെറീന പലപ്പോഴായി ഫോണിൽ പകർത്തിയിരുന്ന ഫോട്ടോകളടക്കം അവർക്ക് കൈമാറുകയും ചെയ്തിരുന്നു. നാട്ടിലെത്തി ജോലിയില്ലാതിരിക്കുന്ന മെറീനക്ക് സിനിമക്ക് ശേഷം എന്തെങ്കിലും സാമ്പത്തിക സഹായം നൽകുമെന്ന് അന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നെങ്കിലും അതുണ്ടായിട്ടില്ല.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കുമെല്ലാം പോയെങ്കിലും യാത്രാചെലവിനപ്പുറത്ത് മറ്റൊന്നും നൽകിയില്ല. ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചതിന് ശേഷം സിനിമാ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ ഭീഷണിയുടെ രൂപത്തിലാണ് അവർ സംസാരിച്ചതെന്നും മറീന പറയുന്നു.

തന്റെ പക്കലുണ്ടായിരുന്ന വിലപ്പെട്ട ചിത്രങ്ങൾ കൈക്കലാക്കി അത് സിനിമയിലുപയോഗിക്കുകയും ചെയ്തതിന് ശേഷം തന്റെ ഫോണിൽ നിന്ന് അതെല്ലാം അവർ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആ സിനിമക്ക് ഇത്രയധികം സംഭാവനകൾ നൽകിയ ഒരാളെന്ന നിലക്ക് അവർ പറഞ്ഞത് പോലെ എന്തെങ്കിലും സാമ്പത്തിക സഹായം ഞാൻ പ്രതീക്ഷിച്ചിരുന്നു. അതില്ലെങ്കിലും അവർക്കൊരു നന്ദിവാക്കെങ്കിലും പറയാമായിരുന്നു. മെറീന പറയുന്നു.
ഇപ്പോൾ കോട്ടയത്തെ ബേക്കറിക്കടയിൽ സഹായി ആയി നിൽക്കുന്ന മെറീന ലോക കേരളസഭ അംഗം കൂടിയാണ്. ടേക്ക് ഓഫ് സിനിമാ പ്രവർത്തകരുടെ നന്ദികേടിനെതിരെ സിനിമാ അവാർഡ് വിതരണ ചടങ്ങ് നടക്കുന്ന വേദിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് മെറീന.