അംഗരക്ഷകയിൽ നിന്നും രാഞ്ജി പദത്തിലേക്ക് സുതിദ; തായ്‌ലന്‍ഡ് കിരീടാവകാശി നാലാമതും വിവാഹിതനായി

0

ബാങ്കോക്ക്: തായ്‌ലന്‍ഡ് കിരീടാവകാശിയായ ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ ബാക്കിനിൽക്കെ ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്‍റെ പേഴ്സണല്‍ ഗാര്‍ഡ് ഫോഴ്സിന്‍റെ ചുമതലയുള്ള സുതിദ തിദ്ജെയെയാണ് രാജാവ് വിവാഹം ചെയ്തത്. രാജ്ഞി സുതിദ എന്ന് അവരെ നാമകരണവും നടത്തി. ബുധനാഴ്ചയാണ് രാജകീയവിവാഹത്തിന്റെ അറിയിപ്പുകൾ ഉണ്ടായത്.കൂടാതെ രാജ്യത്തെ പ്രധാന ടെലിവിഷന്‍ ചാനലുകള്‍ രാജകീയവിവാഹത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു.

പിതാവ് ഭൂമിഭോല്‍ അദുല്യദേജിന്‍റെ മരണത്തോടെ 2016 ഒക്ടോബറിലാണ് 65കാരനായ വജ്രലോങ്കോണ്‍ രാജപദവിയിലെത്തിയത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായാണ് ബുദ്ധ-ബ്രാഹ്മണ വിധിപ്രകാരം അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. മൂന്ന് തവണ വിവാഹമോചിതനായ രാജാവിന് ഏഴ് മക്കളാണുള്ളത്.

2014ലാണ് തായ് എയര്‍വേയ്സില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റായിരുന്ന സുതിദയെ തന്‍റെ ബോഡിഗാര്‍ഡ് യൂണിറ്റിന്‍റെ തലപ്പത്തേക്ക് വജ്രലോങ്കോണ്‍ നിയമിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ചില വിദേശമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന റിപ്പോർട്ടുകൾ രാജകുടുംബം തളളി. ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ രാജകുടുംബം തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. രാജകുടുംബം ഔദ്യോഗിക വിജ്ഞാപനത്തോടോപ്പം പുതിയ രാജാവിന്റെ വിവാഹ ഫോട്ടോകൾ പുറത്തു വിടുകയും ചെയ്തു.

തായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയായിരുന്ന 40 കാരിയായ സുദിത 2013 ലാണ് രാജാവിന്റെ സുരക്ഷാസേനയിൽ അംഗമാകുന്നത്. 2014 ൽ രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി ഇവരെ നിയമിച്ചു. 2016 ൽ രാജ്യം സുദിതയെ ലേഡി പദവിയ്ക്കു തത്തുല്യമായ ബഹുമതികൾ നൽകി ആദരിച്ചിരുന്നു.