സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് തുറക്കില്ല; തുടര്‍നടപടികൾ ആലോചിക്കാൻ തീയറ്ററുടമകള്‍ യോഗം ചേരും

0

തിരുവനന്തപുരം: മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകൾ തുറക്കാൻ സര്‍ക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് തുറക്കില്ല. ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നം പരിഹരിക്കാൻ നാളെ ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകൾ യോഗം ചേരും. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിൽ ഇളവുകൾ നൽകാതെ തിയറ്ററുകൾ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകൾ പറയുന്നത്.

പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാക്കി നിജപ്പെടുത്തിയാണ് തിയറ്ററുകൾ പ്രവർത്തിക്കാൻസംസ്ഥാന സർക്കാർ അനുമതി നൽകിയത്. മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം. സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ. ഇതെല്ലാം ചെയ്താലും എത്ര പേർ തിയറ്ററുകളിൽ എത്തുമെന്ന വലിയ ആശങ്കയിലാണ് തിയറ്ററുടമകൾ.

ഇതിനിടയിൽ നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിനോദ നികുതി പിൻവലിക്കാനും തിയറ്റർ ഉടമകൾ നൽകിയ നിവേദനത്തിലും സർക്കാർ തീരുമാനമായിട്ടില്ല.

പകുതി കാണികളെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാ‍ർ നിലപാടും യോഗത്തിൽ ചര്‍ച്ചയാകും. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാൻ നാളെ ഫിലിം ചേമ്പറും യോഗം ചേരുന്നുണ്ട്. ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. ഫലത്തിൽ തിയറ്റർ തുറക്കുന്നത് വൈകാനാണ് സാധ്യത. കോവിഡ് കാലത്തിന് മുൻപ് ചിത്രീകരിച്ചതടക്കം എൺപത്തിയെട്ട് സിനിമകളാണ് ഇറങ്ങാനുള്ളത്.