തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു

0

കാക്കനാട് (കൊച്ചി)∙ ക്രൂര മർദനമേറ്റ നിലയിൽ 3 വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങോടുള്ള ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി അമ്മയും മുത്തശ്ശിയും ചേർന്നാണ് അബോധാവസ്ഥയിലായ ബാലികയെ ആദ്യം പഴങ്ങനാട് ആശുപത്രിയിലെത്തിച്ചത്.

സംശയം തോന്നിയ ഡോക്ടർ പൊലീസിനു വിവരം നൽകി. ബാലികയുടെ നില ഗുരുതരമായതിനാൽ രാത്രി തന്നെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യിൽ 2 ഒടിവുണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുകളുടെ പാടുണ്ട്. മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള ബാലികയുടെ 72 മണിക്കൂർ നിർണായകമാണെന്നു ഡോക്ടർമാർ പറഞ്ഞു.

തൃക്കാക്കര പൊലീസ് ആശുപത്രിയിലെത്തി ബാലികയുടെ അമ്മ ഉൾപ്പെടെയുളള ബന്ധുക്കളുടെയും ഡോക്ടറുടെയും മൊഴിയെടുത്തു. ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്നു അമ്മ മൊഴി നൽകിയെങ്കിലും പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവുമായി വേർപിരിഞ്ഞാണു കുട്ടിയുടെ അമ്മയുടെ താമസം. സഹോദരിയും അമ്മയും സഹോദരിയുടെ ഭർത്താവെന്നു പറയുന്ന യുവാവും ഇവർക്കൊപ്പം വാടക വീട്ടിൽ താമസിക്കുന്നുണ്ട്. ഇവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.