ഗ്രെറ്റ ടൂൾ കിറ്റ് കേസ്; ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

0

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേർക്കെതിരെ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെയാണ് ഡല്‍ഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചതെന്ന് പോലീസ് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നിഖിത. നിഖിത ഒളിവിലാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.

നികിത ജേക്കബിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകൾ പങ്കായെന്നാണ് ഡൽഹി പൊലീസ് വാദം. നിയമാവകാശ നിരീക്ഷണാലയം നികിതയ്‌ക്കെതിരെ പരാതി നൽകി രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആർ തേടി.

കാർഷിക നിയമങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്താൻ വിദേശ സെലബ്രറ്റികൾക്ക് നികിത സൗകര്യമൊരുക്കി എന്നാണ് നിയമാവകാശ നിരീക്ഷണാലയം ഡൽഹി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വിദേശ സെലബ്രറ്റികൾക്ക് നികിത ഈ തരത്തിൽ ക്യാമ്പയിൻ നടത്തി എന്നും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പരാതിയിൽ പറയുന്നു.

അതേസമയം, ഇന്നലെ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്യുകയാണ്. കർഷക സമരത്തിനുള്ള ഐക്യദാർഡ്യ പ്രതിഷേധ പരിപാടിയായ ടൂൾകിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതിൽ ദിഷയിൽ നിന്ന് വിവരം തേടും. ദിഷാ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

അതേസമയം ദിഷയെ അഞ്ച് ദിവസം റിമാൻഡ് ചെയ്ത നടപടിക്കെതിരെ വിമർശനവുമായി നിയമവിദഗ്ധർ രംഗത്തെത്തി. അഭിഭാഷകർ ഇല്ലാതെ കോടതിയിൽ ദിഷയ്ക്ക് സ്വയം വാദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിമർശനം. ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെയാണ് ദിഷയെ ബെംഗളൂരുവിൽ നിന്ന് ദില്ലിയിൽ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്.

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് പങ്കുവച്ച ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതാണ് ദിഷയ്‌ക്കെതിരായ കുറ്റം. ബംഗളൂരുവിലെ പരിസ്ഥിതി പ്രവർത്തകയും, മൗണ്ട് കാർമൽ കോളജിലെ വിദ്യാർത്ഥിനിയുമാണ് 22 കാരിയായ ദിഷ.