മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കി

0

ന്യൂഡൽഹി; മുത്തലാഖ് ബിൽ വോട്ടെടുപ്പിലൂടെ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മുത്തലാഖ് ബില്‍ പാസാക്കിയത്. 12നെതിരെ 238 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തെങ്കിലും ചർച്ചയ്ക്കിടെ കോൺഗ്രസും അണ്ണാ ഡിഎംകെയും എസ്പിയും സഭ ബഹിഷ്കരിച് ഇറങ്ങിപ്പോയി. ഓർഡിനൻസിനു പകരമായി ഇറക്കിയ ബില്ലാണു പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശം തള്ളി. ബിൽ സെലക്റ്കമ്മിറ്റിക്കു വിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേ​ന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ്​ ബിൽ ലോക്​സഭയിൽ അവതരിപ്പിച്ചത്.​ മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലിം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോണ്‍ഗ്രസ് എം.പി സുശ്മിതാ ദേവ് ആരോപിച്ചു. മുത്തലാഖ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാക്കുന്നതും മുത്തലാക്ക് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതുമാണ് ബില്‍. മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ല് ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ല. അത് നീതിക്കും സ്ത്രീസമത്വത്തിനും വേണ്ടിയുള്ളതാണ്. രാജ്യമെങ്ങും മുത്തലാഖുകള്‍ നടക്കുന്നത് കൊണ്ടാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്. ആരെയും ബലിയാടാക്കാനല്ല ഞങ്ങളുടെ ശ്രമമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കർപ്രസാദ്‌ പറഞ്ഞു.