കൊവിഡ് ഭേദമായി ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; പിന്നാലെ മാസ്‌കും ഊരിമാറ്റി, താന്‍ 20 വര്‍ഷം ചെറുപ്പമായെന്ന് ട്രംപ്

0

വാഷിങ്ടണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

ആശുപത്രിയില്‍ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ കോവിഡ് പകരുന്നത് തടയാന്‍ ധരിക്കേണ്ട മുഖാവരണം എടുത്തുമാറ്റിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു.

ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നത് ടിവി ചാനലുകള്‍ തത്സമം സംപ്രേഷണം ചെയ്തു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്.

വെള്ളിയാഴ്ചയാണ് കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനിയും രക്തത്തില്‍ ഓക്‌സിജന്റെ അളവില്‍ മാറ്റം വരുകയും ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. നവംബര്‍ മൂന്നി ന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

ട്രംപിന് പൂര്‍ണമായി കൊവിഡ് ഭേദമായിട്ടില്ലെന്നും, ആശുപത്രി വിട്ടാലും ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും വാര്‍ത്തകൾ പുറത്തുവരുന്നുണ്ട്.