ബലാത്സംഗവും ബ്ലാക്മെയിലും; മുസ്ലീം മതപ്രഭാഷകന് 1,075 വർഷം കഠിന തടവ് വിധിച്ച് ടർക്കിഷ് കോടതി

1

ഇസ്താംബൂൾ: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്ത മുസ്ലീം ടെലിവിഷൻ മത പ്രഭാഷകൻ അദ്‌നാൻ ഒക്തറിന് 1,075 വർഷത്തെ കഠിനതടവ് വിധിച്ച് തുർക്കി കോടതി. ക്രിമിനൽ സംഘത്തെ നയിക്കുക, രാഷ്ട്രീയ സൈനിക ചാരവൃത്തിയിൽ ഏർപ്പെടുക, പ്രായപൂർത്തിയായവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ബലാത്സംഗം, ബ്ലാക്ക് മെയിൽ, പീഡനം എന്നിങ്ങനെ 10 വ്യത്യസ്ത കുറ്റകൃത്യങ്ങളിലായാണ് കോടതി ഒക്തറിന് ശിക്ഷ വിധിച്ചത്.

തന്റെ സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ മതക്ലാസുകൾ നല്‍കി പ്രശസ്തനായ വ്യക്തിയാണ് ഒക്തര്‍. യുഎസ് ആസ്ഥാനമായുള്ള മുസ്ലീം പുരോഹിതന്‍ ഫെത്തുല്ല ഗുലന്റെ നേതൃത്വത്തിലുള്ള ശൃംഖലയെ സഹായിക്കുകയെന്നതും ഈ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. സമാനമായ കുറ്റങ്ങള്‍ക്ക് ഒക്തറിന്റെ പതിമൂന്ന് കൂട്ടാളികള്‍ക്കും കഠിന ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.

എന്നാല്‍ 64 കാരനായ ഒക്തര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. താന്‍ ഒരു ഗൂഢാലോചനയുടെ ഇരയാണെന്ന് പറഞ്ഞ ഒക്തര്‍ വിധിന്യായത്തിനെതിരേ അപ്പീല്‍ നല്‍കും. ഇസ്താംബൂളിലെയും മറ്റ് നഗരങ്ങളിലെയും ഇദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ 2018ൽ നടത്തിയ റെയ്ഡുകളില്‍ ഡസന്‍ കണക്കിന് അനുയായികള്‍ക്കൊപ്പം ഒക്തറും അറസ്റ്റിലായിരുന്നു.

ടര്‍ക്കിഷ് മാധ്യമ നിരീക്ഷണ സ്ഥാപനം ഇദ്ദേഹത്തിന്റെ ടിവി ചാനലിന് പിഴ ചുമത്തുകയും അദ്ദേഹത്തിന്റെ ഷോകളുടെ പ്രക്ഷേപണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.