പന്തീരങ്കാവ് യുഎപിഎ കേസ്: ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

0

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടന്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു. അതേ സമയം അലന്‍ ഷുഹൈബിന്റെ ജാമ്യം തത്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍ഐഎയുടെ വാദം. തുടര്‍പഠനവും ചികിത്സയും കണക്കിലെടുത്താണ് അലന്റെ ജാമ്യം റദ്ദാക്കാതിരുന്നത്.

അലൻ ശുഹൈബിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും കണക്കിലെടുക്കുന്നു എന്ന് കോടതി പറഞ്ഞു. പ്രതികരിക്കാൻ ഇല്ലെന്ന് അലൻ്റെ കുടുംബം വ്യക്തമാക്കി. പിന്നീട് പ്രതികരിക്കാമെന്ന് ത്വാഹയുടെ കുടുംബം പ്രതികരിച്ചു.

2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.