വന്ദേഭാരത് ദൗത്യം: ഗൾഫിൽനിന്ന് ഇന്ന് പുറപ്പെടുന്നത് രണ്ട് വിമാനങ്ങൾ

0

ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് തിങ്കളാഴ്ച പുറപ്പെടുന്നത് രണ്ടുവിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്രതിരിക്കും. ബഹ്‌റൈനിൽനിന്നുള്ള രണ്ടാംവിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് പോവുക. വൈകീട്ട് പ്രാദേശികസമയം 4.30-നാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുക. ഇന്ത്യൻസമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട്‌ എത്തിച്ചേരും.

എല്ലാ യാത്രക്കാർക്കുമുള്ള ടിക്കറ്റുകൾ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗർഭിണികൾ കുട്ടികൾ എന്നിങ്ങനെ മുന്ഗണന ക്രമം പാലിച്ചുകൊണ്ടാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 13,000-ത്തിലധികം പേരാണ് ഇന്ത്യൻ എംബസിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ദുബായിൽനിന്ന് കണ്ണൂരിലേക്ക് വിമാനമുണ്ട്.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ ഉൾപ്പടെ 179 പ്രവാസികളുമായി മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തി. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. കോയമ്പത്തൂർ, ബെംഗളൂരു, പുണെ സ്വദേശികളായി പത്ത് പേർ ഈ വിമാനത്തിൽ കൊച്ചിയിലെത്തി. ഇവരുടെ വൈദ്യ പരിശോധനകൾ വിമാനത്താവളത്തിൽ തുടരുകയാണ്.