നിപ ഭീതിയൊഴിയുന്നു; 20 പേരുടെ സാമ്പിൾ കൂടി നെഗറ്റീവ്

0

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ സാമ്പിള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതോടെ ഇതുവരെ പരിശോധിച്ച 30 ഫലങ്ങളും നെഗറ്റീവായി. 15 സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും അഞ്ച് സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലുമാണ് പരിശോധിച്ചത്. നിലവില്‍ നിപ രോഗ ലക്ഷണമുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കുട്ടിയുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 30 പേരുടെ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. രോഗ ലക്ഷണമുള്ള 17 പേരില്‍ 16 പേര്‍ക്കും നിപയല്ലെന്ന് സ്ഥിരീകരിച്ചു. 21 പേരുടെ പരിശോധനാ ഫലം കൂടിയാണ് ഇനി വരാനുള്ളത്. എന്‍ഐവി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോട് എത്തും. 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.